

ന്യൂഡൽഹി: ജന്തർ മന്ദിറിൽ വിദ്യാർത്ഥി സമരത്തിൽ പങ്കെടുത്ത പെൺകുട്ടിയുടെ പിതാവിനെ ക്രൂരമായി മർദ്ദിച്ചെന്ന് പരസ്യമായി അവകാശവാദം മുഴക്കിയ സ്വയംപ്രഖ്യാപിത ഹിന്ദുത്വ 'ഇൻഫ്ലുവൻസർ' സ്വതന്ത്ര ഭരദ്വാജിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് ശക്തമായ പ്രതിഷേധം. കോക്രോച്ച് ജനതാ പാർട്ടി വക്താവ് സൗരവ് ദാസിന്റെ നേതൃത്വത്തിൽ നൂറുകണക്കിന് പ്രവർത്തകർ ന്യൂഡൽഹി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടി. വിദ്യാർത്ഥി പ്രക്ഷോഭകയായ നിഷു ആസാദിന്റെ പിതാവ് സഞ്ജയ് കുമാറിനെ മർദ്ദിച്ച സംഭവത്തിൽ ഡൽഹി പൊലീസും കേന്ദ്ര സർക്കാരും പ്രതിയെ സംരക്ഷിക്കുകയാണെന്ന് ആരോപിച്ചാണ് ഉപരോധം.
സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു അഭിമുഖത്തിലാണ് സഞ്ജയ് കുമാറിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചത് താനാണെന്ന് സ്വതന്ത്ര ഭരദ്വാജ് വെളിപ്പെടുത്തിയത്. "നിഷുവിന്റെ അച്ഛന്റെ തലയോട്ടി ഞാൻ അടിച്ചുപൊട്ടിച്ചു. ഇതിന് ചുമത്തേണ്ടത് വധശ്രമത്തിനുള്ള 307-ാം വകുപ്പാണ്. അയാൾക്ക് 60 തുന്നലുകൾ ഇടേണ്ടിവന്നു, ആംബുലൻസിൽ ഗുരുതരാവസ്ഥയിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. നീതി കിട്ടിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് മകൾ പൊലീസ് സ്റ്റേഷന് മുന്നിൽ നിന്ന് വിളിച്ചുപറഞ്ഞു. എന്നിട്ടും ഞാൻ ഒരു ദിവസം പോലും ജയിലിൽ കിടന്നില്ല, രാത്രി മുഴുവൻ പുറത്തുതന്നെ കറങ്ങിനടന്നു"—വിഡിയോയിൽ ഭരദ്വാജ് പറയുന്നു.തനിക്ക് ഉന്നത ബിജെപി നേതാക്കളുടെയും പ്രധാനമന്ത്രിയുടെയും വരെ പിന്തുണയുണ്ടെന്നും, ബിജെപി നേതാവ് കപിൽ മിശ്ര ഫോൺ വിളിച്ചതുകൊണ്ടാണ് പോലീസ് തന്നെ വിട്ടയച്ചതെന്നും ഇയാൾ വിഡിയോയിൽ അവകാശപ്പെട്ടു.
വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ വിഷയം ദേശീയതലത്തിൽ രാഷ്ട്രീയ വിവാദമായി മാറി. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. സ്വന്തം അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്ന പെൺകുട്ടിയെയും കുടുംബത്തെയും വേട്ടയാടുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. "ഇത്തരം ക്രിമിനലുകൾക്ക് എന്ത് സംരക്ഷണമാണ് നിങ്ങളുടെ പാർട്ടി നൽകുന്നത്? ഇനിയെങ്കിലും നടപടിയുണ്ടാകുമോ അതോ അക്രമികളെ സംരക്ഷിക്കുന്നത് തുടരുമോ?" എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും ടാഗ് ചെയ്തുകൊണ്ട് രാഹുൽ ഗാന്ധി ചോദിച്ചു. തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി നേതാക്കളും സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഇതിനിടെ സംഭവത്തിൽ വിശദീകരണവുമായി ഡൽഹി പൊലീസ് രംഗത്തെത്തി. സഞ്ജയ് കുമാറിന്റെ തലയോട്ടി തകർന്നുവെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിഷേധത്തിനിടെയുണ്ടായ ഉന്തുംതള്ളിലും കൈയിലുണ്ടായിരുന്ന കട്ടിയുള്ള വളകൊണ്ടാണ് സഞ്ജയ്ക്ക് തലയിൽ പരിക്കേറ്റതെന്നും, ആർഎം.എൽ ആശുപത്രിയിലെ പരിശോധനയിൽ പരിക്ക് ഗുരുതരമല്ലെന്ന് വ്യക്തമായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പരാതിയിൽ കേസെടുത്തിട്ടുണ്ടെന്നും നിയമപരമായ നടപടികൾ പൂർത്തിയാക്കി ഉടൻ തന്നെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുമെന്നും ന്യൂഡൽഹി ഡിസിപി അറിയിച്ചു. എന്നാൽ അക്രമം തുറന്നുസമ്മതിച്ചിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്ത പോലീസിന്റെ ഇരട്ടത്താപ്പിനെതിരെ സമരം തുടരുമെന്ന് സിജെപി വ്യക്തമാക്കി. പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates