കോവാക്‌സിനോ കോവിഷീല്‍ഡോ? വ്യത്യാസങ്ങള്‍ എന്തൊക്കെ, ഇന്ത്യ അംഗീകരിച്ച രണ്ട് വാക്‌സിനുകളുടെ വിശദാംശങ്ങളറിയാം 

ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങളില്‍ ഉപയോഗിച്ച അതേ വാക്‌സിന്‍ ആണ് കോവിഷീല്‍ഡ്, അതേസമയം കോവാക്‌സിന്‍ ഇപ്പോഴും മൂന്നാം ഘട്ട പരീക്ഷണത്തിലാണ്. 
കോവിഡ് വാക്‌സിന്‍/ഫയല്‍ ചിത്രം
കോവിഡ് വാക്‌സിന്‍/ഫയല്‍ ചിത്രം
Updated on
1 min read

കോവിഡ് പ്രതിരോധത്തിന് രാജ്യം സുസജ്ജമായിരിക്കുകയാണ്. രണ്ട് പ്രതിരോധ വാക്‌സിനുകള്‍ക്കും ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയിട്ടുണ്ട്. സിറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കോവിഷീല്‍ഡ്, തദ്ദേശീയമായി നിര്‍മ്മിച്ച ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നിവയ്ക്കാണ് അടിയന്തര ഘട്ടങ്ങളില്‍ നിയന്ത്രിത ഉപയോഗത്തിനുള്ള അനുമതി നല്‍കിയിരിക്കുന്നത്. ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങളില്‍ ഉപയോഗിച്ച അതേ വാക്‌സിന്‍ ആണ് കോവിഷീല്‍ഡ്. അതേസമയം കോവാക്‌സിന്‍ ഇപ്പോഴും മൂന്നാം ഘട്ട പരീക്ഷണത്തിലാണ്. 

ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരും ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്ട്രാസെനിക്കയും ഒന്നിച്ചാണ് കോവിഷീല്‍ഡ് വാക്‌സിന്‍ വികസിപ്പിച്ചത്. പൂനെ സിറം ഇന്‍സ്റ്റിറ്റിയൂട്ടിലാണ് മരുന്ന് നിര്‍മ്മിച്ചത്. കോവാക്‌സിന്‍ ഐസിഎംആറിന്റെയും പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയുടെയും സഹകരണത്തോടെയാണ് ഭാരത് ബയോടെക് വികസിപ്പിച്ചത്. ഇതിന്റെ ട്രയല്‍ അവസാനഘട്ടത്തിലാണ്. ഒരാഴ്ചയ്ക്കുള്ളില്‍ പരീക്ഷണം പൂര്‍ത്തിയാകുമെന്നും വാക്‌സിന്‍ വിതരണം തുടങ്ങുമ്പോഴേക്കും അവസാന ഡാറ്റയും ലഭിക്കുമെന്നാണ് ഐസിഎംആര്‍ ഡയറക്ടര്‍ ഡോ. ബല്‍റാം ഭാര്‍ഗവ അറിയിച്ചത്. 

ചിമ്പാന്‍സികളില്‍ അണുബാധയ്ക്ക് കാരണമാകുന്ന ജലദോഷമുണ്ടാക്കുന്ന വൈറസിന്റെ ദുര്‍ബലപ്പെടുത്തിയ വകഭേദമുപയോഗിച്ച് ഉണ്ടാക്കിതാണ് കോവിഷീല്‍ഡ് (റികോംബിനന്റ് ചിമ്പാന്‍സി അഡിനോ വൈറസ് വെക്ടര്‍ വാക്‌സിന്‍). കോവാക്‌സിനാകട്ടെ അണുബാധയുണ്ടാക്കാനോ പെരുകാനോ കഴിയാത്തവണ്ണം നിര്‍ജീവമാക്കിയ കൊറോണ വൈറസ് ഘടകം ഉപയോഗിച്ചുണ്ടാക്കിയതാണ് (ഹോള്‍ വിറിയണ്‍ ഇനാക്റ്റിവേറ്റഡ് കൊറോണ വൈറസ് വാക്‌സിന്‍). രണ്ട് വാക്‌സിനുകളും രണ്ട് ഡോസുകള്‍ വീതമാണ് എടുക്കേണ്ടത്. 

കോവിഷീല്‍ഡിന്റെ രണ്ട് ഡോസകള്‍ ആറ് ആഴ്ച ഇടവേളയെടുത്താണ് നല്‍കേണ്ടത്. കോവാക്‌സിന്റെ ഒരു ഷോട്ട് എടുത്തതിന് ശേഷം രണ്ടാമത്തെ ഷോട്ട് സ്വീകരിക്കാന്‍ വേണ്ട ഇടവേള എത്രയെന്നും അറിവായിട്ടില്ല. അതേസമയം 14 ദിവസത്തിന് ശേഷമാണ് രണ്ടാമത്തെ ഡോസ് നല്‍കുന്നതെന്നാണ് ഭാരത് ബയോടെക്ക് പറഞ്ഞിരിക്കുന്നത്. 

കോവിഷീല്‍ഡിന് 70 ശതമാനത്തിന് മുകളിലാണ് ഫലപ്രാപ്തി അവകാശപ്പെട്ടിട്ടുള്ളത്. 70.42 ശതമാനം എഫിഷ്യന്‍സിയാണ് കോവിഷീല്‍ഡിനുള്ളത്. ഇത് ഫൈസര്‍ വാക്‌സിനെയും മൊഡേണ വാക്‌സിനെയും അപേക്ഷിച്ച് കുറവാണെങ്കിലും പല രാജ്യങ്ങളും ക്രമീകരിച്ചിട്ടുള്ള 50 ശതമാനം എന്ന അളവുകോല്‍ മറികടക്കും. അതേസമയം പരീക്ഷണം പൂര്‍ത്തിയാക്കാത്തതിനാല്‍ കോവാക്‌സിന്‍രെ ഫലപ്രാപ്തിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com