

ന്യൂഡല്‍ഹി: വിദ്യാഭ്യാസം, ഗവേഷണം എന്നി മേഖലകളില്‍ നല്‍കിയ സംഭാവന മാനിച്ച് മദ്രാസ് ഐഐടി തലവന്‍ വി കാമകോടിക്ക് പത്മശ്രീ പുരസ്‌കാരം ലഭിച്ചത് വിവാദത്തില്‍. ഗോമൂത്രത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ മുന്‍കാല പരാമര്‍ശങ്ങളുടെ പേരില്‍ കാമകോടിക്ക് പത്മശ്രീ അവാര്‍ഡ് നല്‍കിയത് കോണ്‍ഗ്രസ് ചോദ്യം ചെയ്തതാണ് വിവാദത്തിന് വഴിയൊരുക്കിയത്. എന്നാല്‍ അദ്ദേഹം ബഹുമതിക്ക് യോഗ്യനാണെന്ന് പറഞ്ഞ് കോണ്‍ഗ്രസിനെതിരെ സോഹോ സ്ഥാപകന്‍ ശ്രീധര്‍ വെമ്പു രംഗത്തെത്തി.
2022 മുതല്‍ ഐഐടി മദ്രാസ് ഡയറക്ടറായി സേവനമനുഷ്ഠിക്കുകയാണ് വി കാമകോടി. 'പത്മശ്രീ അവാര്‍ഡ് എന്നെ സംബന്ധിച്ച് ഒരു കാര്യം മാത്രമാണ് അര്‍ത്ഥമാക്കുന്നത്, 2047 ഓടേ ഇന്ത്യയെ വികസിത ഭാരതമാക്കുക എന്ന ലക്ഷ്യത്തിനായി ഞാന്‍ പരമാവധി ശ്രമിക്കും എന്നതാണ്. ഈ അവാര്‍ഡ് ഒരു വ്യക്തി എന്ന നിലയില്‍ സാധ്യമല്ല, ഇത് ഒരു കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ്'- കാമകോടി പ്രസ്താവനയില്‍ പറഞ്ഞു.
'ബഹുമതി ലഭിച്ചതില്‍ വി കാമകോടിക്ക് അഭിനന്ദനങ്ങള്‍. ഗോമൂത്രത്തെ ലോക വേദിയിലേക്ക് കൊണ്ടുവന്ന മദ്രാസ് ഐഐടിയില്‍ ഗോമൂത്രത്തെക്കുറിച്ചുള്ള നിങ്ങളുടെ രക്തരൂക്ഷിതമായ ഗവേഷണത്തെ രാഷ്ട്രം അംഗീകരിക്കുന്നു'- എന്ന് പറഞ്ഞ് കൊണ്ടാണ് കോണ്‍ഗ്രസ് ഞായറാഴ്ച എക്‌സില്‍ പരിഹാസ രൂപേണ അഭിനന്ദന സന്ദേശം പോസ്റ്റ് ചെയ്തത്. കോണ്‍ഗ്രസിന്റെ വിമര്‍ശനത്തിന് മറുപടിയായി ശ്രീധര്‍ വെമ്പു എത്തിയത് സാമൂഹിക മാധ്യമത്തില്‍ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
'പ്രൊഫസര്‍ കാമകോടി ഡീപ് ടെക്, മൈക്രോ-പ്രൊസസ്സര്‍ ഡിസൈനില്‍ പ്രവര്‍ത്തിക്കുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച സാങ്കേതിക സ്ഥാപനമായ ഐഐടി-മദ്രാസിന്റെ ഡയറക്ടറാണ് അദ്ദേഹം. അദ്ദേഹം എന്‍എസ്എബിയിലും സേവനമനുഷ്ഠിക്കുന്നു. അദ്ദേഹം ബഹുമതിക്ക് യോഗ്യനാണ്.'- ശ്രീധര്‍ വെമ്പു എക്‌സില്‍ കുറിച്ചു.
ശാസ്ത്രീയ കാരണങ്ങളാല്‍ മദ്രാസ് ഐഐടി ഡയറക്ടറെ പ്രതിരോധിക്കുന്നത് തുടരുമെന്നും സോഹോ സ്ഥാപകന്‍ പറഞ്ഞു. 'ശാസ്ത്രീയ കാരണങ്ങളാല്‍ ഞാന്‍ അദ്ദേഹത്തെ പ്രതിരോധിക്കും, ഞാന്‍ വീണ്ടും അങ്ങനെ ചെയ്യും. ചാണകത്തിനും ഗോമൂത്രത്തിനും മനുഷ്യര്‍ക്ക് ഗുണകരമാകുന്ന മികച്ച മൈക്രോബയോം ഉണ്ട്. ഇവ അന്വേഷണത്തിന് അര്‍ഹമായ ശാസ്ത്രീയ നിര്‍ദ്ദേശങ്ങളല്ലെന്ന് കരുതുന്നത് അടിമത്ത കൊളോണിയല്‍ മനോഭാവമാണ്. എപ്പോഴെങ്കിലും, ഹാര്‍വാര്‍ഡോ എംഐടിയോ ഇതിനെക്കുറിച്ച് ഒരു പഠനം പ്രസിദ്ധീകരിക്കുമ്പോള്‍, അടിമത്തത്തിലുള്ള ഈ മനസ്സുകള്‍ സുവിശേഷ സത്യമായി അതിനെ ആരാധിക്കും,'- വെമ്പു കൂട്ടിച്ചേര്‍ത്തു.
'ഗോമൂത്ര'ത്തിന് 'ആന്റി ബാക്ടീരിയല്‍', 'ആന്റി ഫംഗല്‍' ഗുണങ്ങളുണ്ടെന്നും ഐബിഎസ് അല്ലെങ്കില്‍ ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം ഉള്‍പ്പെടെയുള്ള വിവിധ രോഗങ്ങള്‍ സുഖപ്പെടുത്താന്‍ കഴിയുമെന്നുമുള്ള ഐഐടി മദ്രാസ് ഡയറക്ടറുടെ കഴിഞ്ഞ വര്‍ഷത്തെ പരാമര്‍ശങ്ങള്‍ വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഈ പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയത്. ശാസ്ത്രീയത പ്രചരിപ്പിക്കുന്നതിന് ഉത്തരവാദിയായ ഒരാള്‍ എന്തിനാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നാണ് പലരും ചോദിച്ചത്. ഗോമൂത്രത്തിന്റെ ആന്റി ഫംഗല്‍, ആന്റി ബാക്ടീരിയല്‍, ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട് എന്നതായിരുന്നു ഇതിന് മറുപടിയായി കാമകോടി പറഞ്ഞത്.
'ചാണകത്തെയും മൂത്രത്തെയും കുറിച്ചുള്ള ഈ ഗവേഷണത്തിന്റെയെല്ലാം ഫലം എന്താണ്? നമ്മള്‍ എന്തിനാണ് ചാണകത്തില്‍ മാത്രം ഒതുങ്ങുന്നത്? എരുമകളുടെയും ആടുകളുടെയും മനുഷ്യരുടെയും വിസര്‍ജ്ജ്യത്തിന്റെ കാര്യമോ? അടുത്തിടെ, അത്തരമൊരു ചാണക ഗവേഷണ പദ്ധതിയുടെ ഫലം പരസ്യമായി പുറത്തുവന്നിരുന്നു. കാന്‍സര്‍ ചികിത്സയ്ക്കായി പശു ചാണകം, ഗോമൂത്രം, പാല്‍, തൈര്, നെയ്യ് എന്നിവയില്‍ നിന്ന് നിര്‍മ്മിച്ച പരമ്പരാഗത മിശ്രിതമായ പഞ്ചഗവ്യം ഉപയോഗിച്ചുള്ള ഒരു ഗവേഷണ പദ്ധതിക്ക് മധ്യപ്രദേശ് സര്‍ക്കാര്‍ ധനസഹായം നല്‍കിയിരുന്നു. ഗവേഷണത്തിനായി ചാണകവും മൂത്രവും വാങ്ങാന്‍ 1.92 കോടി രൂപ ചെലവഴിച്ചതായി അഡീഷണല്‍ കലക്ടര്‍ രഘുവര്‍ മറവി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. അതേസമയം യഥാര്‍ത്ഥ ചെലവ് ഏകദേശം 15-20 ലക്ഷം രൂപ മാത്രമായിരുന്നു. പദ്ധതിക്കായി ആകെ അനുവദിച്ചത് 3.5 കോടി രൂപയായിരുന്നു. ബാക്കി പണം കാറുകള്‍ വാങ്ങുന്നതിനും പെട്രോള്‍, ഡീസല്‍ എന്നിവ നിറയ്ക്കുന്നതിനും ഗോവ, ബംഗളൂരു യാത്രകള്‍ക്കുമായി പോലും ചെലവഴിച്ചു. ഗവേഷണത്തിന്റെ ഫലം എന്താണ്?'സമാനമായ പദ്ധതികള്‍ അന്വേഷിച്ചാല്‍ കൂടുതല്‍ അഴിമതികള്‍ പുറത്തുവരും'- ശ്രീധര്‍ വെമ്പുവിന് കോണ്‍ഗ്രസ് മറുപടി നല്‍കി. ഗോമൂത്രത്തില്‍ നിക്ഷേപം നടത്താന്‍ വെമ്പുവിനെ കോണ്‍ഗ്രസ് വെല്ലുവിളിക്കുകയും ചെയ്തു.
'നമുക്ക് കാന്‍സര്‍ ഗവേഷണം ആവശ്യമാണെന്നതില്‍ സംശയമില്ല. പക്ഷേ, കാന്‍സറിനെ സുഖപ്പെടുത്താന്‍ ചാണകമോ ഗോമൂത്രമോ മാത്രമേ ഉള്ളൂ എന്ന് നിങ്ങള്‍ ശഠിക്കുന്നത് എന്തുകൊണ്ടാണ്? കോവിഡ് കാലത്ത് തട്ടിപ്പുകാര്‍ ചാണകവും ഗോമൂത്രവും ഉപയോഗിച്ച് വൈറസിനെ കൊല്ലാന്‍ ശ്രമിക്കുന്നത് നമ്മള്‍ കണ്ടതായിരുന്നു. എന്തായിരുന്നു ഫലം?'- കോണ്‍ഗ്രസ് ചോദിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates