വിവാദ സാക്ഷി കിരണ്‍ ഗോസാവി പിടിയില്‍ ; ആര്യന്റെ ജാമ്യാപേക്ഷയില്‍ ഇന്നും വാദം; സമീർ വാംഖഡെയെ ചോദ്യം ചെയ്യും

അന്വേഷണ ഉദ്യോഗസ്ഥനായ സമീര്‍ വാംഖഡേയ്ക്ക് എതിരായ ആരോപണം അന്വേഷിക്കാന്‍ അഞ്ചംഗ സംഘത്തെ ചുമതലപ്പെടുത്തി
കിരണ്‍ ഗോസാവി ആര്യന്‍ ഖാനൊപ്പം / ഫയല്‍
കിരണ്‍ ഗോസാവി ആര്യന്‍ ഖാനൊപ്പം / ഫയല്‍
Updated on
1 min read

മുംബൈ : ബോളിവുഡ് താരം ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ഖാന്‍ പ്രതിയായ ആഡംബരക്കപ്പലിലെ ലഹരിപ്പാര്‍ട്ടിയിലെ വിവാദ സാക്ഷി കിരണ്‍ ഗോസാവി പിടിയില്‍. സ്വകാര്യ കുറ്റാന്വേഷകനായ കിരണ്‍ ഗോസാവിയെ പൂനെ പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്. ആഡംബരക്കപ്പലിലെ എന്‍സിബി റെയ്ഡിന് പിന്നാലെ കിരണ്‍ ഗോസാവിയും ആര്യന്‍ ഖാനും ഒരുമിച്ചുള്ള ചിത്രം പുറത്തു വന്നിരുന്നു. 

2018 ലെ ഒരു തട്ടിപ്പു കേസില്‍ കിരണ്‍ ഗോസാവിക്കെതിരെ പൂനെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു. കേസില്‍ ഗോസാവിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് സൂചിപ്പിച്ചു. 

ആര്യന്റെ ജാമ്യാപേക്ഷയില്‍ ഇന്നും വാദം തുടരും

അതിനിടെ, ലഹരിപ്പാര്‍ട്ടി കേസില്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ ബോംബെ ഹൈക്കോടതിയില്‍ ഇന്നും വാദം തുടരും. ജസ്റ്റിസ് നിതിന്‍ സാംബ്രെയുടെ ബെഞ്ചാണ് ജാമ്യ ഹര്‍ജി പരിഗണിക്കുന്നത്. ഉച്ചയ്ക്ക് ശേഷം ജാമ്യാപേക്ഷ കോടതി പരി​ഗണിക്കും. 

ഒരു കാരണവും ബോധിപ്പിക്കാതെയാണ് ആര്യന്‍ ഖാനെ കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നും ഭരണഘടനയുടെ നേരിട്ടുള്ള ലംഘനമാണിതെന്നും ആര്യന് വേണ്ടി ഹാജരായ അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി പറഞ്ഞു.ആര്യന്റെ പക്കലിൽ നിന്ന് ഒന്നും കണ്ടെത്തിയിട്ടില്ല. കൃത്യമായ കാരണങ്ങൾ ഇല്ലാതെയാണ് അറസ്റ്റു ചെയ്തതും ജാമ്യം നിഷേധിച്ചതുമെന്ന് റോഹ്ത​ഗി പറഞ്ഞു. 

നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ അനിൽ സിങ്ങ് ആര്യന് ജാമ്യം നൽകുന്നതിനെ എതിർത്തു. ആര്യന് ലഹരിമരുന്ന് ഇടപാടുകാരുമായി ബന്ധമുണ്ടെന്നാണ് എൻസിബി വാദിക്കുന്നത്. ഒക്ടോബര്‍ രണ്ടിനാണ് സുഹൃത്ത് അബ്ബാസ് മെര്‍ച്ചന്റിനും നടി മൂൺമൂൺ ധമേച്ചയ്ക്കും മറ്റുള്ള കുറ്റാരോപിതര്‍ക്കുമൊപ്പം ആര്യന്‍ഖാനെ എന്‍സിബി അറസ്റ്റ് ചെയ്യുന്നത്. 

സമീർ വാംഖഡെയെ ചോദ്യം ചെയ്യും

കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ സമീര്‍ വാംഖഡേയ്ക്ക് എതിരായ ആരോപണം അന്വേഷിക്കാന്‍ അഞ്ചംഗ സംഘത്തെ ചുമതലപ്പെടുത്തി. എന്‍സിബി സംഘം രണ്ട് ഉദ്യോ​ഗസ്ഥരെ ഇന്ന് ചോദ്യം ചെയ്യും. സമീർ വാംഖഡെയെയും സംഘം ചോദ്യം ചെയ്യും. കേസിലെ പ്രധാന സാക്ഷിയായ കിരണ്‍ ഗോസാവിയും വാംഖഡേയും കേസുമായി ബന്ധപ്പെട്ട് 25 കോടി രൂപയുടെ പണമിടപാട് നടത്തി എന്നാണ് ആരോപണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com