കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദം എന്നറിയപ്പെടുന്ന കോവിഡ് 19 ബി.1.617.2നെതിരെ രോഗപ്രതിരോധശേഷി നേടാൻ രണ്ട് ഡോസ് വാക്സിൻ വേണമെന്ന് മുന്നറിയിപ്പ്. ഈ കോവിഡ് വേരിയന്റിനെതിരെ ശക്തമായ സുരക്ഷ നേടിയെടുക്കാൻ രണ്ട് ഡോസ് വാക്സിൻ നിർബന്ധമാണെന്നും ഒരു ഡോസ് സുരക്ഷ ഉറപ്പാക്കില്ലെന്നുമാണ് റിപ്പോർട്ട്. ബ്രിട്ടൻ ആരോഗ്യ, സാമൂഹ്യസുരക്ഷാ വിഭാഗവും പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടുമാണ് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്.
കൊവിഷീൽഡ്, ഫൈസർ വാക്സിനുകൾ സ്വീകരിച്ചവരിൽ ഇന്ത്യയിൽ പ്രചരിക്കുന്ന ബി.1.617.2 വകഭേദം ബാധിക്കുന്നത് എങ്ങനെയെന്നാണ് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് പരിശോധിച്ചത്. ഈ വാക്സിനുകൾ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് ബി.1.617.2 വകഭേദത്തിനെതിരെ 81 ശതമാനം ഫലപ്രാപ്തിയും ബി.1.1.7 വകഭേദത്തിനെതിരെ 87 ശതമാനം ഫലപ്രാപ്തിയുമുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. അതേസമയം ഒരു ഡോസ് മാത്രം സ്വീകരിച്ചവരിൽ യഥാക്രമം 33 ശതമാനവം 51 ശതമാനവും മാത്രമാണ് ഫലപ്രാപ്തിയുള്ളത്.
ഇന്ത്യയിൽ നിലവിൽ മൂന്ന് ശതമാനം ആളുകൾക്ക് മാത്രമാണ് രണ്ട് ഡോസ് കോവിഡ് 19 വാക്ലിൻ ലഭിച്ചിട്ടുള്ളത്. 4.3 കോടി ആളുകൾക്ക് വാക്സിന്റെ രണ്ട് ഡോസും 15.1 കോടി പേർക്ക് ആദ്യ ഡോസ് വാക്സിനും ലഭിച്ചിട്ടുണ്ട്. കടുത്ത വാക്സിൻ ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ രാജ്യത്ത് പുതിയ കോവിഡ് 19 വകഭേദം വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്ന് വ്യക്തമാക്കുകയാണ് ബ്രിട്ടൻ സർക്കാരിന്റെ മുന്നറിയിപ്പ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates