'ആ രാത്രി മുഴുവന്‍ ഞാന്‍ കരഞ്ഞു, സുവേന്ദു എന്റെ കൂടെ നിന്നു'; മുഖ്യമന്ത്രിയെ പ്രശംസിച്ച് മഹുവ മൊയ്ത്ര; വീണ്ടും ചര്‍ച്ചയായി ബംഗാള്‍ രാഷ്ട്രീയം

നിലവില്‍ സുവേന്ദുവുമായി പതിവായി സംസാരിക്കാറില്ല, എന്നാല്‍ വ്യക്തിബന്ധങ്ങള്‍ പാര്‍ട്ടിക്കപ്പുറമാണെന്ന മഹുവ പറഞ്ഞു.
 Mahua Moitra
Mahua Moitra
Updated on
2 min read

കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കു പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് വലിയ പ്രതിസന്ധി നേരിടവെ, മഹുവ മൊയ്ത്രയുടെ പുതിയ വെളിപ്പെടുത്തല്‍ രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിക്കുന്നു. ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ പുകഴ്ത്തിയാണ് മമതാ ബാനര്‍ജിയുടെ കടുത്ത വിശ്വസ്തയായ മഹുവ രംഗത്തെത്തിയിരിക്കുന്നത്. രാഷ്ട്രീയമായി ഇരുധ്രുവങ്ങളിലാണെങ്കിലും സുവേന്ദുവുമായി തനിക്ക് ഇപ്പോഴും ആഴത്തിലുള്ള വൈകാരിക ബന്ധമുണ്ടെന്ന് ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ തുറന്നു പറഞ്ഞു.

 Mahua Moitra
പാസ്‌പോര്‍ട്ട് പൗരത്വം തെളിയിക്കാനല്ല; യാത്രാരേഖ മാത്രമെന്ന് കേന്ദ്രം

ബംഗാള്‍ രാഷ്ട്രീയം കലുഷിതമായിരിക്കുന്ന സാഹചര്യത്തിലാണ് സുവേന്ദുവിനെ പിന്തുണച്ചുള്ള മഹുവയുടെ വാക്കുകള്‍ പുറത്തുവരുന്നത്. 'വ്യക്തിപരമായി സുവേന്ദു അധികാരിയുമായി എനിക്ക് വളരെ നല്ല ബന്ധമാണുള്ളത്. ഞങ്ങള്‍ ഒന്നിച്ച് തൃണമൂലില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് അദ്ദേഹം എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. 2014-ല്‍ എനിക്ക് ലഭിക്കേണ്ടിയിരുന്ന ലോക്‌സഭാ ടിക്കറ്റ് അവസാന നിമിഷം നിഷേധിക്കപ്പെട്ടപ്പോള്‍ വിഷമത്തോടെ കരഞ്ഞ എന്നെ ആശ്വസിപ്പിക്കാനും ധൈര്യം തരാനും സുവേന്ദു മാത്രമേ ഉണ്ടായിരുന്നുള്ളൂ,' മഹുവ ഓര്‍ത്തെടുത്തു.

2016-ല്‍ കരീംപൂരില്‍ നിന്ന് മത്സരിച്ചുകൊണ്ടാണ് മഹുവ തന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം ആരംഭിക്കുന്നത്. അന്ന് പാര്‍ട്ടിയില്‍ തുടക്കക്കാരിയായിരുന്ന തനിക്കായി പ്രചാരണത്തിന് തൃണമൂലിന്റെ മുതിര്‍ന്ന നേതാക്കളാരും എത്തിയിരുന്നില്ലെന്നും, എന്നാല്‍ തന്റെ ആദ്യ റാലിയില്‍ സുവേന്ദു അധികാരി പങ്കെടുത്തിരുന്നതായും മഹുവ വെളിപ്പെടുത്തി. 'ഞാന്‍ ആദ്യമായി മത്സരിച്ചപ്പോള്‍ ആരും എനിക്കായി പ്രചാരണത്തിന് വന്നില്ല. അന്ന് സുവേന്ദു അധികാരിയാണ് എന്റെ ആദ്യ റാലി നടത്തിയത്. ആ വേദിയില്‍ സുവേന്ദുവും ഞാന്‍ മാത്രമാണുണ്ടായിരുന്നത്,' അവര്‍ പറഞ്ഞു.

നിലവില്‍ സുവേന്ദുവുമായി പതിവായി സംസാരിക്കാറില്ല, എന്നാല്‍ വ്യക്തിബന്ധങ്ങള്‍ പാര്‍ട്ടിക്കപ്പുറമാണെന്ന മഹുവ പറഞ്ഞു. അദ്ദേഹം ബിജെപിയിലേക്ക് മാറിയതിനാല്‍ ആശയവിനിമയമില്ലെങ്കിലും, രാഷ്ട്രീയത്തില്‍ തുടക്കകാലത്ത് അദ്ദേഹം നല്‍കിയ പിന്തുണയും സഹായങ്ങളും തനിക്ക് ഒരിക്കലും മറക്കാനാവില്ലെന്നും മഹുവ കൂട്ടിച്ചേര്‍ത്തു.

മമതയ്ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ വെറും ഒറ്റ ദിവസം കൊണ്ട് സുവേന്ദു അധികാരിയും ബിജെപിയും ചേര്‍ന്ന് കാണിച്ചുതന്നുവെന്ന് മഹുവ തുറന്നടിച്ചു. നേതാക്കളുമായി വ്യക്തിപരമായ സമവാക്യങ്ങള്‍ സൂക്ഷിക്കാന്‍ മാത്രമാണ് മമതയ്ക്ക് താല്‍പര്യമെന്നും, ഒന്നിനും കൊള്ളാത്തവരെപ്പോലും പാര്‍ട്ടിയില്‍ നിലനിര്‍ത്തിയതാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്വന്തം നിലയില്‍ ഒരു തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ പോലുമുള്ള കെല്‍പ്പ് ഈ നേതാക്കള്‍ക്കുണ്ടോ എന്ന് മമത പരിശോധിക്കണമായിരുന്നു. അതേസമയം, ബിജെപിയ്ക്ക് ശക്തമായ കേഡര്‍ സംവിധാനവും വ്യക്തമായ ഹിന്ദുത്വ പ്രത്യയശാസ്ത്രവുമുണ്ട്. ആ പാര്‍ട്ടി ഒരു വ്യക്തിയെ മാത്രം ആശ്രയിച്ചല്ല വ്യവസ്ഥാപിതമായി നിലനില്‍ക്കുന്നതെന്നും മഹുവ ചൂണ്ടിക്കാട്ടി.

മഹുവയുടെ പ്രതികരണം ബംഗാള്‍ രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. നിലവില്‍ വിമത എംഎല്‍എമാരുടെ നേതാവായ ഋതബ്രത ബാനര്‍ജിയുമായി പാര്‍ട്ടി നിയന്ത്രണത്തിനായി മമത കടുത്ത പോരാട്ടത്തിലാണ്. ഇതിനുപുറമേ, തൃണമൂലിന്റെ 20 എംപിമാര്‍ നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ ലയിച്ച് ഭരണകക്ഷിയായ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതും മമതയ്ക്ക് തിരിച്ചടിയായി. ഈ പ്രതിസന്ധികള്‍ക്കിടയിലും മമതയ്‌ക്കൊപ്പം പാര്‍ലമെന്ററി പാര്‍ട്ടിയില്‍ അവശേഷിക്കുന്ന ചുരുക്കം ചില വിശ്വസ്തരില്‍ ഒരാളായ മഹുവയുടെ ഈ പുതിയ നിലപാട് തൃണമൂല്‍ കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയാണ്.

 Mahua Moitra
സ്‌കൂളുകളില്‍ മുട്ടയ്ക്ക് പകരം പനീറും സോയാബീനും?; പശ്ചിമബംഗാളില്‍ വിവാദം പുകയുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

PC Vishnunath
Jaish operative held in Bengal planned to target CM Suvendu, infiltrate Jantar Mantar protest: STF
k surendran
Eggs Hurled At TMC MP Mahua Moitra Outside Bengal Eatery | Watch
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com