

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ റാംപൂരില്‍ 2008 ല്‍ സിആര്‍പിഎഫ് ക്യാംപിന് നേരെയുണ്ടായ ഭീകരാക്രമണ കേസിലെ നാല് പ്രതികളുടെ വധ ശിക്ഷ റദ്ദാക്കി. രണ്ട് പാക് പൗരന്മാര്‍ ഉള്‍പ്പെടെയുള്ള നാല് പ്രതികളുടെ വധശിക്ഷയും ഒരു പ്രതിയുടെ ജീവപര്യന്തം തടവുമാണ് അലഹബാദ് ഹൈക്കോടതി റദ്ദാക്കി. ഏഴ് സിആര്‍പിഎഫ് ഉദ്യോഗസ്ഥരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ട സംഭവത്തിലാണ് കോടതി നടപടി.
ഷരീഫ്, സബാഹുദ്ദീന്‍ പാകിസ്ഥാന്‍ പൗരന്‍മാരായ ഇമ്രാന്‍ ഷെഹ്സാദ്, മുഹമ്മദ് ഫാറൂഖ് എന്നിവര്‍ക്ക് വിധിച്ച വധശിക്ഷയാണ് അലഹാബാദ് ഹൈക്കോടതി റദ്ദാക്കിയത്. ജങ് ബഹാദൂര്‍ എന്നയാളുടെ ജീവപര്യന്തം തടവും സിദ്ധാര്‍ത്ഥ് വര്‍മ്മ, റാം മനോഹര്‍ നാരായണ്‍ മിശ്ര എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്.
അതേസമയം, നിയമവിരുദ്ധമായി ആയുധങ്ങളും വെടിക്കോപ്പുകളും കൈവശം വച്ച കുറ്റത്തിന് പാകിസ്ഥാന്‍ പൗരന്മാര്‍ ഉള്‍പ്പെടെ നാല് പ്രതികളെ ഹൈക്കോടതി കുറ്റക്കാരായി കണ്ടെത്തി. ഈ കേസില്‍ ഇവര്‍ക്ക് 10 വര്‍ഷം തടവും ശിക്ഷ വിധിച്ചു. എന്നാല്‍ കഴിഞ്ഞ 17 വര്‍ഷമായി പ്രതികള്‍ കസ്റ്റഡിയിലാണ്. തിരിച്ചറിയല്‍ പരേഡ് പോലും നടത്താതെയാണ് പ്രതികളെ തീരുമാനിച്ചത് എന്നുള്‍പ്പെടെയുള്ള ഹര്‍ജിക്കാരുടെ വാദങ്ങള്‍ പരിഗണിച്ചാണ് കോടതി നടപടി.
രാജ്യത്തിനെതിരെ യുദ്ധം ചെയ്തതിനും യുഎപിഎ പ്രകാരം കുറ്റകൃത്യം ചെയ്തു എന്നീ വകുപ്പുകള്‍ പ്രകാരമാണ് നാല് പ്രതികളെ വിചാരണ കോടതി വധ ശിക്ഷയ്ക്ക് വിധിച്ചത്. ഗൂഢാലോചന കേസിലാണ് ജങ് ബഹാദൂര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2019-ല്‍ ആയിരുന്നു വിചാരണ കോടതിയുടെ വിധി. കേസിലെ മറ്റ് പ്രതികളായിരുന്ന ഗുലാബ് ഖാന്‍, മുഹമ്മദ് കൗസര്‍ എന്നിവരെ വിചാരണ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
2008 ന്യൂയര്‍ രാത്രിയായിരുന്നു ഉത്തര്‍പ്രദേശിലെ രാംപൂരിലെ സിആര്‍പിഎഫ് ക്യാംപിന് നേരെ ഭീകരാക്രമണം ഉണ്ടായത്. എകെ-47 ഉം ഗ്രനേഡുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ലഷ്‌കര്‍-ഇ-തൊയ്ബയാണ് ആക്രമണത്തിന് പിന്നില്‍ എന്നായിരുന്നു കണ്ടെത്തല്‍. ഉത്തര്‍പ്രദേശ് പൊലീസ് അന്വേഷിച്ച കേസില്‍ 2008 ഫെബ്രുവരിയില്‍ ലഖ്നൗവില്‍ വച്ചായിരുന്നു പ്രതികളെ അറസ്റ്റ് ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
