

ന്യൂഡൽഹി: ഡൽഹി നാളെ പോളിങ് ബൂത്തിലേക്ക്. സംസ്ഥാനത്തെ 70 മണ്ഡലങ്ങളിലാണ് ബുധനാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. ഇന്ന് നിശബ്ദ പ്രചാരണം നടക്കും. വോട്ടുറപ്പിക്കാനുള്ള അവസാന വട്ട ഓട്ടപ്പാച്ചിലിലാണ് രാഷ്ട്രീയപാർട്ടികൾ. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ശനിയാഴ്ച വോട്ടെണ്ണും.
ശക്തമായ ത്രികോണമത്സരം നടക്കുന്ന ഡൽഹിയിൽ വൻ വിജയം ആവർത്തിക്കാനാണ് ആം ആദ്മി പാർട്ടിയുടെ ശ്രമം. അട്ടിമറിയാണ് കോൺഗ്രസും ബിജെപിയും ലക്ഷ്യം വയ്ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ അണിനിരന്ന തീവ്ര പ്രചാരണമായിരുന്നു സംസ്ഥാനത്ത് നടന്നത്.
അതേസമയം രാജി വച്ച എംഎൽഎമാർ ബിജെപിയിൽ ചേർന്നതിൽ ആം ആദ്മി പാർട്ടി ക്യാമ്പുകൾ ആശങ്കയിലാണ്. തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിന് ഡൽഹി സർക്കാർ എല്ലാ സ്കൂളുകൾക്കും കോളജുകൾക്കും വോട്ടെടുപ്പ് ദിവസം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തിലെ എല്ലാ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും അവധിയായിരിക്കും.
പോളിങ് ദിവസം പുലർച്ചെ 4 മണിക്ക് ഡൽഹി മെട്രോ സർവീസുകൾ ആരംഭിക്കും. രാവിലെ 6 മണി വരെ അരമണിക്കൂർ ഇടവിട്ട് മെട്രോ ട്രെയിനുകൾ ഉണ്ടാകും. അതിനു ശേഷം പതിവ് ഷെഡ്യൂളുകൾ പുനരാരംഭിക്കും. പുലർച്ചെ 4 മണി മുതൽ 35 റൂട്ടുകളിൽ അധിക ബസ് സർവീസുകൾ നടത്തുമെന്ന് ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ അറിയിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates