ന്യൂഡൽഹി: താൻ അനുഭവിച്ച ക്രൂരതകൾ പോലീസിന് മുന്നിൽ വിവരിച്ച് ഡൽഹിയിൽ ഓടുന്ന ബസിനുള്ളിൽ വെച്ച് കൂട്ടബലാത്സംഗത്തിനിരയായ മുപ്പതുകാരി. "എനിക്ക് വീട്ടിൽ പോകണം, മൂന്ന് മക്കൾ അവിടെ കാത്തിരിക്കുകയാണ്. നിങ്ങൾക്കെതിരെ പരാതിയൊന്നും നൽകില്ല, എന്നെ വിട്ടയയ്ക്കൂ" എന്ന് വീണ്ടും വീണ്ടും അപേക്ഷിച്ചിട്ടും അക്രമികൾ തന്നെ ഉപദ്രവിക്കുന്നത് തുടർന്നുവെന്ന് യുവതി പറഞ്ഞു. സരസ്വതി വിഹാർ ബസ് സ്റ്റോപ്പിൽ വെച്ച് സമയം ചോദിച്ച യുവതിയെ ബസിനുള്ളിലേക്ക് വിളിച്ചുകയറ്റിയ ശേഷം രണ്ട് പേർ ചേർന്നാണ് പീഡിപ്പിച്ചത്.
അമ്മ മനസ്സിന്റെ വിങ്ങൽ
പീഡനത്തിന് ശേഷം അവശയായ യുവതിയെ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും അഡ്മിറ്റാകാൻ അവർ തയ്യാറായില്ല. "എന്റെ മക്കൾക്ക് ഞാൻ ചെല്ലാതെ ഭക്ഷണം കിട്ടില്ല, അവൾ വീട്ടിൽ എനിക്കായി കാത്തിരിക്കുകയാണ്" എന്നായിരുന്നു യുവതിയുടെ മറുപടി. നാല്, ആറ്, ഒൻപത് വയസ്സുള്ള പെൺകുട്ടികളാണ് ഈ യുവതിക്കുള്ളത്. അസുഖബാധിതനായ ഭർത്താവിനെയും മക്കളെയും ഓർത്ത് ചികിത്സ പോലും വേണ്ടെന്ന് വെച്ച ഈ അമ്മയുടെ മൊഴി കേട്ട് അന്വേഷണ ഉദ്യോഗസ്ഥരും തകർന്നുപോയി.
സുരക്ഷാനിയമങ്ങൾ ലംഘിക്കപ്പെട്ടു
2012-ലെ നിർഭയ കേസിന് ശേഷം കൊണ്ടുവന്ന യാതൊരു സുരക്ഷാ ക്രമീകരണങ്ങളും പീഡനം നടന്ന ബസിൽ ഉണ്ടായിരുന്നില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. വാഹനത്തിനുള്ളിൽ കർട്ടനുകൾ ഉപയോഗിച്ചിരുന്നു. കൂടാതെ വെഹിക്കിൾ ട്രാക്കിംഗ് സിസ്റ്റമോ എമർജൻസി ബട്ടണോ ബസിലുണ്ടായിരുന്നില്ല. ഇത്തരം നിയമലംഘനങ്ങൾ നടത്തുന്ന ബസുകൾ ഇപ്പോഴും നിരത്തുകളിൽ സ്വൈര്യവിഹാരം നടത്തുന്നുവെന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
യുപി സ്വദേശികളായ ഉമേഷ് കുമാർ, രാമേന്ദ്ര കുമാർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ഒരാൾ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates