ഡെറാഢൂണ്‍: ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 31 ആയി. നൂറിലേറേപ്പേരെയാണ് ഇനിയും കണ്ടെത്താനള്ളത്. തിരച്ചില്‍ ഇ്‌പ്പോഴും തുടരുകയാണ്. ഇതിനിടെയാണ് ദുരന്തത്തിന് കാരണമായത് എന്താണെന്ന ചര്‍ച്ചകളും ഉയരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പേ നന്ദാദേവി മലനിരകളില്‍ ഉപേക്ഷിക്കപ്പെട്ട ആണവ ഉപകരണമാണ് ഇത്തരമൊരു ഹിമാനി വിസ്‌ഫോടനത്തിലേക്കും പ്രളയത്തിനും വഴിവെച്ചതാണെന്നാണ് ഒരു വിഭാഗം നാട്ടുകാരുടെ ആരോപണം.
സാധാരണ പ്രളയമുണ്ടാകുന്നതില്‍നിന്ന് വ്യത്യസ്തമായി ചില സംഭവങ്ങള്‍ ഗ്രാമത്തിലുണ്ടായെന്നും ഇവര്‍ പറയുന്നു. അന്തരീക്ഷത്തിലാകെ രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്ന പ്രധാന സംഭവം. ഈ സമയത്ത് ശ്വാസമുട്ടലടക്കമുള്ള ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടു. സാധാരണനിലയിലുള്ള ഹിമപാതമോ ഉരുള്‍പ്പൊട്ടലോ ഉണ്ടായാല്‍ ഇത്തരത്തിലൊരു ഗന്ധവും പ്രശ്‌നങ്ങളും ഉണ്ടാകില്ലെന്നും നാട്ടുകാര്‍ പറയുന്നു.
'അന്ന് ഉപകരണം സ്ഥാപിക്കാന്‍ പുറപ്പെട്ട സംഘത്തില്‍ പോര്‍ട്ടറായി ഞാനുമുണ്ടായിരുന്നു. ക്യാമ്പ് 4 വരെ ഞങ്ങള്‍ പോയി. പക്ഷേ, ഹിമപാതം കാരണം യാത്ര മുടങ്ങി. ഉപകരണം ഉപേക്ഷിച്ച് തിരിച്ചിറങ്ങാന്‍ തീരുമാനിച്ചു. ആ ഉപകരണം അത്രയേറെ അപകടം നിറഞ്ഞതാണ്. അതു തന്നെയാകാം മിന്നല്‍പ്രളയത്തിന് കാരണമായത്' റേനി സ്വദേശിയായ കാര്‍ത്തിക് സിങ്(92) പറഞ്ഞു.
1965ലാണ് ആണവ ഉപകരണം നന്ദാദേവിയില്‍ ഉപേക്ഷിക്കപ്പെട്ടത്. ചൈനയുടെ നീക്കങ്ങള്‍ നിരന്തരം നിരീക്ഷിക്കാനായാണ് നന്ദാദേവി കൊടുമുടിയില്‍ ആണവ ഉപകരണം സ്ഥാപിക്കാന്‍ ഇരു ഏജന്‍സികളും തീരുമാനിച്ചത്. എട്ട് മുതല്‍ പത്ത് അടി വരെ നീളമുള്ള ആന്റിനകളും രണ്ട് ട്രാന്‍സീവര്‍ സെറ്റുകളുമടക്കമുള്ള ഉപകരണത്തിന് 56 കിലോയോളമാണ് ഭാരം. ചൈന എന്തെങ്കിലും ആണവപരീക്ഷണങ്ങള്‍ നടത്തുന്നുണ്ടോയെന്ന് നിരീക്ഷിക്കുക എന്നതായിരുന്നു പ്രധാനലക്ഷ്യം.
ഏറെ പ്രത്യാശയോടെ ആരംഭിച്ച ദൗത്യം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു. ഉപകരണം സ്ഥാപിക്കാനായി യാത്ര തിരിച്ചവര്‍ ഹിമപാതത്തില്‍പ്പെട്ടതോടെയാണ് ദൗത്യം ഉപേക്ഷിച്ചത്. ജീവന്‍ അപകടത്തിലാകുമെന്ന് വന്നതോടെ ദൗത്യസംഘത്തോട് എത്രയും പെട്ടെന്ന് മടങ്ങാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. ഇതോടെ തങ്ങളുടെ കൈവശമുണ്ടായിരുന്ന ഏഴ് പ്ലൂട്ടോണിയം ക്യാപ്‌സൂളുകള്‍ അടങ്ങിയ കണ്ടെയ്‌നറും ഉപകരണവുമടക്കം മലനിരകളില്‍ ഉപേക്ഷിച്ച് ദൗത്യസംഘം മടങ്ങി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates