

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പദവിയില്‍ നിന്നും അരുണ്‍ ഗോയലിന്റെ അപ്രതീക്ഷിത രാജിക്ക് പിന്നില്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ രാജീവ് കുമാറുമായിട്ടുള്ള അഭിപ്രായ ഭിന്നതയെന്ന് റിപ്പോര്‍ട്ടുകള്‍. പശ്ചിമ ബംഗാള്‍ സന്ദര്‍ശനത്തിനിടെയുണ്ടായ അഭിപ്രായ വ്യത്യാസമാണ് തെരഞ്ഞെടുപ്പ് കമ്മീഷനിലെ പൊട്ടിത്തെറിയിലേക്കും അപ്രതീക്ഷിത രാജിയിലേക്കും നയിച്ചതെന്നാണ് സൂചന.
ബംഗാളിലെ തയാറെടുപ്പുകള്‍ അവലോകനം ചെയ്തുകൊണ്ട് ഈ മാസം അഞ്ചിന് കൊല്‍ക്കത്തയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അരുണ്‍ ഗോയല്‍ പങ്കെടുത്തിരുന്നില്ല. അസുഖമായതിനാല്‍ ഡല്‍ഹിക്ക് മടങ്ങിയെന്നായിരുന്നു വിശദീകരണം. എന്നാല്‍ ഗോയലിന് ആരോഗ്യപ്രശ്‌നങ്ങളില്ലായിരുന്നുവെന്നും അഭിപ്രായഭിന്നത കാരണമാണ് വിട്ടുനിന്നതെന്നുമാണ് വിവരം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ മാത്രമാണ് കൊല്‍ക്കത്തയിലെ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്. പിന്നീട് മാര്‍ച്ച് ഏഴിന് നടന്ന തെരഞ്ഞെടുപ്പ് ഒരുക്കവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ അരുണ്‍ ഗോയല്‍ പങ്കെടുത്തിരുന്നു. എന്നാല്‍ പിറ്റേന്ന് ആഭ്യന്തര സെക്രട്ടറി അജയ്കുമാര്‍ ബല്ലയ്ക്കൊപ്പമുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കാതെ ഗോയല്‍ രാജിക്കത്ത് നേരിട്ട് രാഷ്ട്രപതിക്ക് അയക്കുകയായിരുന്നു.
രാജിക്കത്ത് അയച്ചതിനു പിന്നാലെ അരുണ്‍ ഗോയലിനെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ശ്രമം നടത്തിയിരുന്നതായും സൂചനയുണ്ട്. ഗോയലിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചതോടെ, പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കാന്‍ കേന്ദ്ര നിയമമന്ത്രാലയം നടപടികള്‍ തുടങ്ങി. ഈ മാസം പതിമൂന്നിനോ പതിനാലിനോ സെര്‍ച്ച് കമ്മിറ്റി ചേരും. നിയമനത്തിന് അംഗീകാരം നല്‍കാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള പാനല്‍ 15 ന് ചേര്‍ന്നേക്കും.
പ്രധാനമന്ത്രി, കേന്ദ്രമന്ത്രിസഭയിലെ മറ്റൊരംഗം, പ്രതിപക്ഷനേതാവോ ലോക്‌സഭയിലെ ഏറ്റവുംവലിയ ഒറ്റക്കക്ഷിയുടെ നേതാവോ ഉള്‍പ്പെടുന്ന സമിതിയാണ് കമ്മിഷണര്‍മാരെ നിയമിക്കുന്ന പാനലിൽ ഉൾപ്പെടുന്നത്. കേന്ദ്ര നിയമമന്ത്രിയും ആഭ്യന്തര, പഴ്സനേൽ മന്ത്രാലയങ്ങളുടെ സെക്രട്ടറിമാരും അടങ്ങുന്ന സെർച്ച് കമ്മിറ്റി 5 പേരുകൾ വീതം ഉൾപ്പെടുന്ന 2 ചുരുക്കപ്പട്ടികയാണ് നിയമന സമിതിക്ക് സമർപ്പിക്കുക. മറ്റൊരു കമ്മിഷണർ അനൂപ് ചന്ദ്ര പാണ്ഡെ കഴിഞ്ഞ മാസം വിരമിച്ചിരുന്നു. ഇതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ രണ്ട് ഒഴിവു വന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates