

ലക്‌നൗ: ബൈബിളോ മറ്റേതെങ്കിലും മതഗ്രന്ഥമോ വിതരണം ചെയ്യുന്നത് മതംമാറ്റത്തിനുള്ള പ്രലോഭനമായി കണക്കാക്കാനാവില്ലെന്ന് അലഹാബാദ് ഹൈക്കോടതി. യുപി മതംമാറ്റ നിരോധ നിയമം അനുസരിച്ചു ശിക്ഷിക്കാവുന്ന കുറ്റമല്ല ഇതെന്ന് കോടതി വ്യക്തമാക്കി.
മതംമാറ്റ നിരോധന നിയമം അനുസരിച്ച്, സംഭവവുമായി ബന്ധമില്ലാത്ത വ്യക്തിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനാവില്ലെന്നും ജസ്റ്റിസ് ഷമീം അഹമ്മദ് ചൂണ്ടിക്കാട്ടി. പട്ടിക വിഭാഗത്തില്‍പ്പെട്ട ആളുകളെ മതംമാറാന്‍ പ്രേരിപ്പിച്ചെന്ന കേസില്‍ പ്രതികളായ രണ്ടു പേര്‍ക്കു ജാമ്യം അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം.
ജോസ് പാപ്പച്ചന്‍, ഷീജ എന്നിവരാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. നേരത്തെ ഇവരുടെ ഹര്‍ജി കീഴ്‌ക്കോടതി തള്ളിയിരുന്നു. പ്രതികള്‍ പട്ടിക വിഭാഗത്തില്‍പ്പെട്ട ആളുകളെ ക്രിസ്തുമതത്തിലേക്കു മാറ്റാന്‍ ശ്രമം നടത്തിയതായാണ് എഫ്‌ഐആറില്‍ പറയുന്നത്. ബിജെപി ഭാരവാഹിയുടെ പരാതിയില്‍ ആയിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്.
ബൈബിള്‍ വിതരണം ചെയ്യുന്നതോ വിദ്യാഭ്യാസത്തിനു പ്രോത്സാഹനം നല്‍കുന്നതോ മതംമാറ്റത്തിനുള്ള പ്രേരണയെന്നു കരുതാനാവില്ല. കലഹിക്കരുതെന്നോ മദ്യപിക്കരുതെന്നോ ജനങ്ങളെ ഉപദേശിക്കുന്നതും നിയമപ്രകാരം കുറ്റകരമല്ലെന്ന് കോടതി പറഞ്ഞു.
യുപി മതംമാറ്റ നിരോധന നിയമപ്രകാരം ബാധിക്കപ്പെട്ടയാള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ മാത്രമാണ് പരാതി നല്‍കാന്‍ കഴിയുക. ഇതുമായി ബന്ധമില്ലാത്തവരുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates