'വെറുപ്പുളവാക്കുന്ന ഡെങ്കി, മലേറിയ കൊതുക് വീണ്ടും വിഷം പരത്തുന്നു', ഉദയനിധി സ്റ്റാലിനെതിരെ ഗൗരവ് ഭാട്ടിയ

ക്രിക്കറ്റ് താരം റിസ്വാന്‍ ഔട്ടായി മടങ്ങുമ്പോള്‍ ജയ് ശ്രീറാം വിളിച്ചതിനെതിരെ സ്റ്റാലിന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനെതിരെയാണ് ഗൗരവ് ഭാട്ടിയ എക്‌സിലൂടെ പ്രതികരിച്ചത്
ഗൗരവ് ഭാട്ടിയ/ഉദയനിധി സ്റ്റാലിന്‍  ചിത്രം: എക്‌സ്
ഗൗരവ് ഭാട്ടിയ/ഉദയനിധി സ്റ്റാലിന്‍ ചിത്രം: എക്‌സ്
Updated on
1 min read

ന്യൂഡല്‍ഹി:  തമിഴ്‌നാട് കായികമന്ത്രി ഉദയനിധി സ്റ്റാലിനെ വിഷം പരത്തുന്ന കൊതുകെന്ന് വിശേഷിപ്പിച്ച് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ. ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം നടക്കുമ്പോള്‍ പാക് ക്രിക്കറ്റ് താരം റിസ്വാന്‍ ഔട്ടായി മടങ്ങുമ്പോള്‍ ജയ് ശ്രീറാം വിളിച്ചതിനെതിരെ സ്റ്റാലിന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനെതിരെയാണ് ഗൗരവ് ഭാട്ടിയ എക്‌സിലൂടെ പ്രതികരിച്ചത്. 

ഹിന്ദിയിലാണ് ഭാട്ടിയ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ഈ വെറുപ്പുളവാക്കുന്ന ഡെങ്കി, മലേറിയ കൊതുക് വീണ്ടും വിഷം പരത്താന്‍ ഒരുങ്ങുകയാണ്. മൈതാനത്ത് നമസ്‌കാരത്തിനായി മത്സരം നിര്‍ത്തിയാല്‍ നിങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ല. നമ്മുടെ ശ്രീരാമന്‍ പ്രപഞ്ചത്തിന്റെ എല്ലാ കോണുകളിലും വസിക്കുന്നു, അതിനാല്‍ ജയ് ശ്രീറാം എന്ന് പറയൂ' എന്നാണ് ഗൗരവ് ഭാട്ടിയ കുറിച്ചിരിക്കുന്നത്. 

ഇന്ത്യ കായികക്ഷമതയ്ക്കും ആതിഥ്യമര്യാദയ്ക്കും പേരുകേട്ടതാണ്. എന്നിരുന്നാലും അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ വച്ച് പാകിസ്ഥാന്‍ കളിക്കാരോട് കാണിച്ച പെരുമാറ്റം അസ്വീകാര്യമാണെന്നായിരുന്നു 'ജയ് ശ്രീറാം' വിളിയോട് സ്റ്റാലിന്‍ പ്രതികരിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് എം പി സാകേത് ഗോഖലെയും ശ്രീറാം വിളിക്കെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.  പാക് ക്രിക്കറ്റ് താരത്തിനെതിരെ ജയ് ശ്രീറാം വിളിക്കുന്ന വിഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. 

ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ ലോകകപ്പിലെ മൂന്നാം ജയം സ്വന്തമാക്കിയിരുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരം കാണാന്‍ ഒരു ലക്ഷത്തിലധികം പേര്‍ എത്തിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com