'നാലു തീ​ഗോളങ്ങൾ താഴേക്ക് പതിച്ചു, തീപിടിച്ച ആളുകളായിരുന്നു അത്'; ദുരന്തത്തിന് ദൃക്സാക്ഷിയായി നഞ്ചപ്പസത്രം

ഹെലികോപ്റ്റർ നിയന്ത്രണംവിട്ടപോലെ ഒരു മരത്തിലിടിച്ച് തീപിടിക്കുന്നതാണ് കൃഷ്ണസ്വാമി ആദ്യം കണ്ടത്
ഹെലികോപ്റ്റർ കത്തിയമർന്നപ്പോൾ/ പിടിഐ ചിത്രം
ഹെലികോപ്റ്റർ കത്തിയമർന്നപ്പോൾ/ പിടിഐ ചിത്രം
Updated on
1 min read

കോയമ്പത്തൂർ; കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിന്റെ നടുക്കത്തിലാണ് രാജ്യം. രാജ്യത്തിന്റെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിനെയാണ് അപകടത്തിൽ നഷ്ടപ്പെട്ടത്. ദുരന്തത്തിന് സാക്ഷിയാകേണ്ടി വന്ന ഞെട്ടലിലാണ് കൂനൂരിലെ നഞ്ചപ്പസത്രത്തിലെ കോളനി നിവാസി കൃഷ്ണസ്വാമി (68). ഹെലികോപ്റ്റർ നിയന്ത്രണംവിട്ടപോലെ ഒരു മരത്തിലിടിച്ച് തീപിടിക്കുന്നതാണ് കൃഷ്ണസ്വാമി ആദ്യം കണ്ടത്. തൊട്ടുപിന്നാലെ നാലു തീ​ഗോളങ്ങൾ താഴേക്ക് പതിച്ചു. തീ പിടിച്ച ആളുകളായിരുന്നു അതെന്നാണ് അദ്ദേഹം പറയുന്നത്. 

മരത്തിലിടിച്ച് തീപിടിച്ചു, തൊട്ടുപിന്നാലെ നാല് തീ​ഗോളങ്ങൾ പതിച്ചു

കൂലിപ്പണിക്കാരനായ കൃഷ്ണസ്വാമി വീടിനു മുന്നിലെ പൈപ്പിൽ നിന്നു വെള്ളമെടുക്കാൻ ഇറങ്ങിയപ്പോഴാണ് 150 മീറ്റർ അകലെ കോപ്റ്റർ തകർന്നുവീണത്. കനത്ത കോടമഞ്ഞായിരുന്നു. അതിനിടയിലൂടെ ഹെലികോപ്റ്റർ നിയന്ത്രണം വിട്ടപോലെയെത്തി ഒരു മരത്തിലിടിച്ചു തീപിടിക്കുന്നതാണ് ആദ്യം കണ്ടത്. തൊട്ടു പിന്നാലെ നാല് തീഗോളങ്ങൾ താഴേയ്ക്കു പതിച്ചു. തീപിടിച്ച ആളുകളായിരുന്നു അത്. ഹെലികോപ്റ്റർ കറങ്ങിച്ചെന്ന് ഏകദേശം 50 മീറ്റർ അകലെ കാട്ടിലെ കൊക്കയിലെ മറ്റൊരു മരത്തിൽ ഇടിച്ചു കത്തിക്കൊണ്ടുതന്നെ താഴേക്കു തകർന്നുവീണു. -കൃഷ്ണസ്വാമി വ്യക്തമാക്കി. 

വീടിനു മുകളിലേക്ക് തീ പിടിച്ച കോപ്റ്റർ ചിറകിന്റെ കഷ്ണം വീണു

ഹെലികോപ്റ്റർ തകർന്നുവീണതു കണ്ട് സമീപമുള്ള നാലഞ്ചു വീടുകളിൽ നിന്നുള്ളവർ അടുത്തേക്ക് ഒ‍ാടിച്ചെന്നെങ്കിലും അഗ്നിനാളങ്ങൾക്കും ചെറു പൊട്ടിത്തെറികൾക്കുമിടയിൽ കാര്യമായെ‍ാന്നും ചെയ്യാനായില്ല. കൃഷ്ണസ്വാമിയുടെ വീടിന് ഏതാണ്ട് 150 മീറ്റർ അകലെ വനഭൂമിയിലാണ് കേ‍ാപ്റ്റർ കത്തിവീണത്. വലിയ മരങ്ങൾ മുറിഞ്ഞുവീണ നിലയിലായിരുന്നു. വലിയ ശബ്ദമുണ്ടായി. ആകെ പേടിച്ചുപേ‍ായെന്നാണ് അദ്ദേഹം പറയുന്നത്. ശങ്കർ എന്നയാളുടെ വീടിനു മുകളിൽ തീ പിടിച്ച കോപ്റ്റർ ചിറകിന്റെ ഒരു കഷണം വീണെങ്കിലും കാര്യമായ നാശനഷ്ടമൊന്നുമുണ്ടായില്ല. 

തുടക്കസമയത്ത് പൊലീസിനൊപ്പം രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത് പ്രദേശവാസികളായിരുന്നു. ദുർഘടമായ പ്രദേശമായിരുന്നതിനാൽ ഫയർഫോഴ്സ് എഞ്ചിനുകൾക്ക് പ്രദേശത്ത് എത്താൻ താമസമുണ്ടായി. ഇത് രക്ഷാപ്രവർത്തനത്തിന് ചെറിയ പ്രതിസന്ധി സൃഷ്ടിച്ചു. കുടങ്ങളിൽ വെള്ളം നിറച്ചാണ് ആദ്യം തീയണയ്ക്കാൻ ശ്രമിച്ചത്. രക്ഷാപ്രവർത്തകർക്ക് ആവശ്യമായ തുണിയും വെള്ളവും പാത്രവുമെ‍ാക്കെയായി സത്രത്തിലെ നാട്ടുകാർ സജീവമായി രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com