ലഖ്നൗ: ഇന്ന് രാത്രി പതിനൊന്ന് മണിക്കുള്ളിൽ ഗാസിപുരിലെ സമര വേദിയിൽ നിന്ന് ഒഴിഞ്ഞ് പോകണമെന്ന് കർഷകർക്ക് നിർദ്ദേശം നൽകി പൊലീസ്. ഒഴിയണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടം നോട്ടീസ് പതിച്ചു. സ്ഥലത്ത് 144 പ്രഖ്യാപിച്ചു. ഗാസിപുരിലടക്കം യുപിയിലെ മറ്റ് സ്ഥലങ്ങളിലുള്ള സമര കേന്ദ്രങ്ങൾ ഒഴിപ്പിക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
എന്നാൽ ഗുണ്ടായിസം നടക്കില്ലെന്നും സമരം തുടരുമെന്ന ഉറച്ച നിലപാടിലുമാണ് കർഷകർ. വെടിയുതിർത്താലും സ്ഥലത്ത് തുടരുമെന്ന നിലപാടിലാണ് കർഷക സംഘടനകൾ. തിക്രി അതിർത്തിയിലേക്ക് കൂടുതൽ ട്രാക്ടറുകൾ എത്തിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. കർഷകരോട് സ്ഥലത്ത് നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ ഗാസിപുർ അതിർത്തി അടച്ചു.
നേരത്തെ 15 മിനിറ്റിനുള്ളിൽ സമര കേന്ദ്രം ഒഴിയണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം സമരക്കാർ തള്ളിയിരുന്നു. ഇതോടെയാണ് കൂടുതൽ സുരക്ഷാ സേനയെ ഇവിടേക്ക് നിയോഗിച്ചത്. കേന്ദ്ര സേനയും രംഗത്തിറങ്ങിയിട്ടുണ്ട്.
കർഷക സമര കേന്ദ്രം ഒഴിപ്പിക്കാൻ കലക്ടർ നേരത്തെ തന്നെ ഉത്തരവിട്ടിരുന്നു. ഇവിടേക്കുള്ള വൈദ്യുതിയും ജല വിതരണവും യുപി സർക്കാർ വിച്ഛേദിച്ചിരുന്നു. പ്രദേശത്ത് കൂടുതൽ പൊലീസിനേയും അർധ സൈനിക വിഭാഗത്തേയും വിന്യസിച്ചിട്ടണ്ട്. സമര വേദിക്ക് സമീപം സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകൾ പോലീസ് നീക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates