'ചതിയന്‍, ദേശദ്രോഹി'; വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കും മകള്‍ക്കും നേരെ സൈബര്‍ ആക്രമണം; എക്‌സ് അക്കൗണ്ട് ലോക്ക് ചെയ്തു

മിസ്രിക്കെതിരായ സൈബര്‍ അധിക്ഷേപങ്ങളെ വിമര്‍ശിച്ച് രാഷ്ട്രീയ നേതാക്കള്‍ രംഗത്തു വന്നു
Foreign Secretary Vikram Misri
വിക്രം മിസ്രി വാർത്താസമ്മേളനത്തിനിടെ എപി
Updated on
2 min read

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തല്‍ ധാരണയില്‍ എത്തിച്ചേര്‍ന്നതിന് പിന്നാലെ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്ക് നേരെ സൈബര്‍ ആക്രമണം. മിസ്രിക്കും അദ്ദേഹത്തിന്റെ മകള്‍ക്കും നേരെയാണ് സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ അധിക്ഷേപം ഉയര്‍ന്നത്. ഇതേത്തുടര്‍ന്ന് വിക്രം മിസ്രി സമൂഹമാധ്യമ അക്കൗണ്ട് ലോക്ക് ചെയ്തിരിക്കുകയാണ്.

പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ പ്രത്യാക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വാര്‍ത്താസമ്മേളനം നടത്തി രാജ്യത്തെ അറിയിച്ചിരുന്നത് വിദേശകാര്യ സെക്രട്ടറിയായിരുന്ന വിക്രം മിസ്രിയാണ്. മൂന്നു ദിവസത്തിലേറെ നീണ്ട സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ ശനിയാഴ്ച (മെയ് 10) വൈകീട്ട് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണയിലെത്തിയ കാര്യവും മിസ്രിയാണ് രാജ്യത്തെ അറിയിച്ചത്.

എന്നാല്‍ ഇതിനുശേഷവും പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ച് വെടിവെയ്പ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിക്രം മിസ്രിക്ക് നേരെ സൈബറിടത്തില്‍ ആക്രമണം രൂക്ഷമായത്. വഞ്ചകന്‍, ദേശദ്രോഹി, നാണം കെട്ടവനും കുടുംബവും എന്നു തുടങ്ങിയ അധിക്ഷേപങ്ങളാണ് മിസ്രിക്കും കുടുംബത്തിനുമെതിരെ സൈബറിടങ്ങളില്‍ നിറഞ്ഞത്. അഭിഭാഷക വിദ്യാര്‍ത്ഥിനിയായ വിക്രം മിസ്രിയുടെ മകള്‍ റോഹിന്‍ഗ്യകള്‍ക്കു വേണ്ടി നടത്തിയ ഇടപെടലാണ് അധിക്ഷേപത്തിന് ഇടയാക്കിയത്. മിസ്രിയുടെ മകളുടെ പൗരത്വത്തെയും ചിലര്‍ ചോദ്യം ചെയ്തിരുന്നു.

1989 ബാച്ച് ഐഎഫ്എസ് ഓഫീസറാണ് വിക്രം മിസ്രി. പ്രധാനമന്ത്രിമാരായ ഐ കെ ഗുജ്‌റാള്‍, മന്‍മോഹന്‍ സിങ്, നരേന്ദ്ര മോദി എന്നിവരുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2024 ജൂലൈയിലാണ് വിക്രം മിസ്രിയെ വിദേശകാര്യ സെക്രട്ടറിയായി നിയമിക്കുന്നത്. സംഘര്‍ഷം രൂക്ഷമായപ്പോള്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതലയോഗങ്ങളില്‍ വിക്രം മിസ്രിയും നിര്‍ണായക സാന്നിധ്യമായിരുന്നു.

അതേസമയം വിക്രം മിസ്രിക്കെതിരായ സൈബര്‍ അധിക്ഷേപങ്ങളെ വിമര്‍ശിച്ച് രാഷ്ട്രീയ നേതാക്കളും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുമെല്ലാം രംഗത്തു വന്നു. 'സിവില്‍ സര്‍വീസുകാര്‍ ഭരണത്തിലുള്ള രാഷ്ട്രീയ നേതൃത്വത്തിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയ നേതൃത്വം എടുക്കുന്ന തീരുമാനങ്ങള്‍ക്ക് അവരെ കുറ്റപ്പെടുത്തരുത്.' എഐഎംഐഎം നേതാവും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.

'വിദേശകാര്യ സെക്രട്ടറിക്കും കുടുംബത്തിനുമെതിരായ സൈബര്‍ അധിക്ഷേപം അപലപനീയമാണെന്ന്' കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് പറഞ്ഞു. 'രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന നയതന്ത്രജ്ഞരെയും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെയും അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന്' പൈലറ്റ് കൂട്ടിച്ചേര്‍ത്തു. 'ആദ്യം അവര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നാവികസേനാ ഉദ്യോഗസ്ഥനായ വിനയ് നര്‍വാളിന്റെ ഭാര്യ ഹിമാംശുവിനെയാണ് ആക്രമിച്ചത്. ഇപ്പോള്‍ അവര്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയെയും മകളെയും ആക്രമിക്കുന്നു'. സൈബര്‍ അധിക്ഷേപത്തെ വിമര്‍ശിച്ച് ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ അഭിപ്രായപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com