

ചണ്ഡീഗഢ്: തോറ്റ പരീക്ഷ വീണ്ടുമെഴുതി പത്താം ക്ലാസിൽ മിന്നും ജയം നേടി ഹരിയാന മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല. എൺപത്തിയാറാം വയസ്സിൽ 88 ശതമാനം മാർക്കോടെയാണ് ചൗട്ടാലയുടെ ജയം. ഇതോടെ ബോർഡ് ഓഫ് സ്കൂൾ എജ്യുക്കേഷൻ ഓഫ് ഹരിയാന (ബിഎസ്ഇഎച്ച്) തടഞ്ഞുവെച്ചിരിക്കുന്ന അദ്ദേഹത്തിന്റെ പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിക്കും.
ഈ വർഷം ആദ്യം ഹരിയാന ഓപ്പൺ ബോർഡിന് കീഴിൽ ഓം പ്രകാശ് 12-ാം ക്ലാസ് പരീക്ഷയെഴുതിയെങ്കുലും പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷ പാസായിട്ടില്ലെന്ന് കാണിച്ച അദ്ദേഹത്തിന്റെ ഫലം തടഞ്ഞുവച്ചിരിക്കുകയാണ്. ഇതിനെ തുടർന്നാണ് ഇന്നലെ പത്താം ക്ലാസ് പരീക്ഷയെഴുതിയത്. 2017ൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓപ്പൺ സ്കൂളിന് കീഴിൽ പത്താം ക്ലാസ് പരീക്ഷ എഴുതിയത് ചൗട്ടാല 53.4 ശതമാനം മാർക്കോടെ പാസായെങ്കിലും ഇംഗ്ലീഷ് വിഷയത്തിൽ മാത്രം പരാജയപ്പെട്ടു. ജെബിടി റിക്രൂട്ട്മെന്റ് അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് തിഹാർ ജയിലിൽ കഴിയുന്ന സമയത്താണ് ചൗട്ടാല പത്താം ക്ലാസ് പരീക്ഷയ്ക്കായി തയ്യാറെടുത്തത്.
ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയുടെ മുത്തച്ഛനാണ് ഇന്ത്യൻ നാഷണൽ ലോക്‌ദൾ നേതാവായ ഓം പ്രകാശ് ചൗട്ടാല. ബോർഡിന് കീഴിൽ പത്താം ക്ലാസ് പാസാകുന്ന ഏറ്റവും പ്രായംകൂടിയ വിദ്യാർഥിയാണ് ചൗട്ടാലയെന്ന് ബി എസ് ഇ എച്ച് ചെയർമാൻ ജഗ്ബീർ സിങ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates