'അഭിപ്രായത്തോടു യോജിപ്പില്ലെങ്കിലും അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കണം'; കോണ്‍ഗ്രസ് എംപിക്കെതിരായ കേസ് സുപ്രീംകോടതി റദ്ദാക്കി

കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് നടപടിയെയും സുപ്രീം കോടതി വിമര്‍ശിച്ചു.
supreme court
സുപ്രീംകോടതിഫയല്‍
Updated on
1 min read

ന്യൂഡല്‍ഹി: സമൂഹ മാധ്യമത്തിലൂടെ കവിത പ്രചരിപ്പിച്ചതിന് കോണ്‍ഗ്രസ് എംപി ഇമ്രാന്‍ പ്രതാപ്ഗഡിക്കെതിരെ ഗുജറാത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സുപ്രീംകോടതി റദ്ദാക്കി. ഒരാള്‍ പറഞ്ഞ അഭിപ്രായത്തോട് യോജിക്കുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യം കോടതികള്‍ സംരക്ഷിക്കണമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് നടപടിയെ സുപ്രീം കോടതി വിമര്‍ശിച്ചു. ഭരണഘടന മൂല്യങ്ങള്‍ നടപ്പാക്കാന്‍ പൊലീസിന് ബാധ്യതയുണ്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന ആരോപണം വ്യക്തികളുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് വിലയിരുത്താന്‍ ആകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

കേസ് റദ്ദാക്കാന്‍ വിസമ്മതിച്ച ഗുജറാത്ത് ഹൈക്കോടതി നടപടിയെ സുപ്രീംകോടതി വിമര്‍ശിച്ചു. ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലിക അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കോടതികള്‍ക്ക് ബാധ്യതയുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് നല്‍കുന്നതാണ്. ചില അഭിപ്രായങ്ങളോട് ജഡ്ജിമാര്‍ക്ക് യോജിപ്പ് ഉണ്ടാകാതിരിക്കാം. എന്നാല്‍ ആ അഭിപ്രായങ്ങള്‍ പറയാന്‍ വ്യക്തികള്‍ക്ക് ഉള്ള അവകാശം സംരക്ഷിക്കാന്‍ കോടതികള്‍ക്ക് ബാധ്യത ഉണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് മാരായ അഭയ് എസ് ഓക, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് ഗുജറാത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിയത്.

ഗുജറാത്തിലെ ജാംനഗറില്‍ സമൂഹവിവാഹച്ചടങ്ങിനിടെ ആലപിച്ച കവിതയുടെ വീഡിയോ സാമൂഹികമാധ്യമത്തിലൂടെ പ്രചരിപ്പിച്ചതിനെതിരെ ആയിരുന്നു കേസ്. കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്ലിന്റെ ദേശീയ ചെയര്‍മാനും എംപിയുമായ പ്രതാപ്ഗഡിക്കെതിരെ ഭാരതീയ ന്യായ സംഹിതയുടെ 196, 197 വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ്. ഗാനത്തിലെ വരികള്‍ ദേശീയ ഐക്യത്തിനു നിരക്കാത്തതും മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com