

ന്യൂഡൽഹി: ആഭ്യന്തര വിമാനയാത്രയ്ക്ക് ആർടി പിസിആർ പരിശോധനാഫലം വേണമെന്ന നിബന്ധനയിൽ നിന്ന് രണ്ട് ഡോസ് കോവിഡ് വാക്‌സിൻ എടുത്തവരെ ഒഴിവാക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇക്കാര്യത്തിൽ ആരോഗ്യ മന്ത്രാലയം അടക്കമുള്ളവരുമായി ചർച്ചചെയ്ത് അന്തിമ തീരുമാനം എടുക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി എഎൻഐ വാർത്താ ഏജൻസിയോട് പറഞ്ഞു.
ഇതുസംബന്ധിച്ചുള്ള ചർച്ചകൾ തുടരുകയാണെന്നും വ്യോമയാന മന്ത്രാലയം ഒറ്റക്ക് തീരുമാനമെടുക്കില്ലെന്നും ഹർദീപ് സിങ് പറഞ്ഞു. യാത്രക്കാരുടെ താത്പര്യത്തിന് മുൻഗണന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യം സംസ്ഥാന വിഷയമായതിനാൽ ഓരോ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരോട് ആർടിപിസിആർ പരിശോധനാ ഫലം ആവശ്യപ്പെടാനുള്ള അവകാശം വിവിധ സംസ്ഥാനങ്ങൾക്കുണ്ട്.
അതേസമയം രാജ്യാന്തര യാത്രകൾ നടത്തുന്നവർക്ക് വാക്‌സിൻ പാസ്‌പോർട്ട് എന്ന ആശയത്തെ എതിർക്കുകയാണ് ഇന്ത്യ. ഈ നടപടി വിവേചനപരമായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ ജി 7 രാജ്യങ്ങളുടെ യോഗത്തിൽ വ്യക്തമാക്കി. വികസ്വര രാജ്യങ്ങളിൽ വാക്‌സിൻ എടുത്തവരുടെ എണ്ണം കുറവായിരിക്കും എന്നതിനാൽ വാക്‌സിൻ പാസ്‌പോർട്ട് എന്ന ആശയം വിവേചനപരമാണെന്ന് ഇന്ത്യ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates