

ന്യൂഡല്‍ഹി: രാജ്യത്തെ പാസ്പോര്‍ട്ട് സേവനങ്ങളുടെ ഫീസ് ഘടനയില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തി. പുതിയ 36 പേജുള്ള പാസ്പോര്‍ട്ടിന് ഇനി 2,500 രൂപ നല്‍കേണ്ടിവരും. അടിയന്തര ആവശ്യങ്ങള്‍ക്കുള്ള തത്കാല്‍ സേവനത്തിനായി അപേക്ഷിക്കുന്നവര്‍ 5,000 രൂപ നല്‍കണം. നിലവില്‍ ഇത് യഥാക്രമം 1,500 രൂപ, 3,500 രൂപ എന്നിങ്ങനെയാണ്. 60 പേജുള്ള പാസ്‌പോര്‍ട്ടിന് 3500 രൂപയും തത്കാലില്‍ ലഭിക്കാന്‍ 6000 രൂപയും നല്‍കണം. വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പുതിയ വിജ്ഞാപനപ്രകാരം പുതുക്കിയ നിരക്കുകള്‍ ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരും.
ഏകദേശം 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പാസ്പോര്‍ട്ട് ഫീസ് ഘടനയില്‍ വലിയ മാറ്റം വരുന്നത്. അവസാനമായി 2012ലായിരുന്നു ഫീസില്‍ പ്രധാന ഭേദഗതി വരുത്തിയിരുന്നത്. നിലവിലെ നിരക്കുകളെ അപേക്ഷിച്ച് ഇത് ഗണ്യമായ വര്‍ധനയായാണ് കണക്കാക്കപ്പെടുന്നത്. പാസ്പോര്‍ട്ട് പുതുക്കല്‍, നഷ്ടപ്പെട്ടതോ കേടുപാടുകള്‍ സംഭവിച്ചതോ ആയ പാസ്പോര്‍ട്ടുകള്‍ക്ക് പകരം പുതിയത് നല്‍കല്‍, പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, മറ്റ് യാത്രാ രേഖകള്‍ എന്നിവയ്ക്കും പുതിയ നിരക്കുകള്‍ ബാധകമാകും. ഇന്ത്യയിലെ അപേക്ഷകര്‍ക്കും വിദേശത്ത് താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്കും ഈ മാറ്റം ബാധകമാണ്.
കേടുപാടുകള്‍ സംഭവിച്ചവ മാറ്റാന്‍ 36 പേജുള്ളതിന് 5000 രൂപ, 60 പേജുള്ളതിന് 6000 രൂപ എന്നിങ്ങനെയാണ് ഫീസ്. ഇത് തത്കാലില്‍ ലഭിക്കാന്‍ 7500 രൂപ, 8500 രൂപ എന്നിങ്ങനെയാണ് ഫീസ്. പ്രായപൂര്‍ത്തിയാകാത്ത അപേക്ഷകര്‍ക്ക് 1750 രൂപയാണ് 36 പേജുള്ള സാധാരണ പാസ്‌പോര്‍ട്ടിന് പുതിയ ഫീസ് വരുന്നത്. പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് 750 രൂപയാണ് പുതുക്കി നിശ്ചയിച്ചിട്ടുള്ളത്.
വിദേശയാത്ര, തൊഴില്‍ ആവശ്യങ്ങള്‍, വിദേശപഠനം, കുടിയേറ്റം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി പാസ്പോര്‍ട്ട് എടുക്കാന്‍ പദ്ധതിയിടുന്നവര്‍ക്ക് ഇനി കൂടുതല്‍ തുക ചെലവഴിക്കേണ്ട സാഹചര്യമുണ്ടാകും. പ്രത്യേകിച്ച് അടിയന്തര ആവശ്യങ്ങള്‍ക്കായി തത്കാല്‍ സേവനം ആശ്രയിക്കുന്നവര്‍ക്ക് ചെലവ് വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. അപേക്ഷകര്‍ക്ക് പാസ്പോര്‍ട്ട് സേവാ പോര്‍ട്ടലിലൂടെ ഏറ്റവും പുതിയ നിരക്കുകളും അനുബന്ധ വിവരങ്ങളും പരിശോധിക്കാവുന്നതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates