

ന്യൂഡല്‍ഹി: സ്ത്രീകളുടെ മാറിടങ്ങളില്‍ പിടിക്കുന്നതും പൈജാമയുടെ ചരട് വലിക്കുന്നതും ലൈംഗികാതിക്രമമാണെന്ന് സുപ്രീംകോടതി. ഇത്തരം പ്രവൃത്തി ബലാത്സംഗ ശ്രമമായി കണക്കാക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അലഹാബാദ് ഹൈക്കോടതിയുടെ മുന്‍ വിവാദ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, എന്‍ വി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ക്രിമിനല്‍ നിയമശാസ്ത്രത്തിന്റെ തത്വങ്ങളുടെ തെറ്റായ പ്രയോഗം കാരണം ചോദ്യം ചെയ്യപ്പെട്ട ഉത്തരവ് റദ്ദാക്കാന്‍ അര്‍ഹമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി അസാധുവാക്കിയത്.
പെണ്‍കുട്ടിയുടെ സ്തനത്തില്‍ പിടിക്കുന്നതും പൈജാമയുടെ ചരട് വലിക്കുന്നതും ബലാത്സംഗ കുറ്റമല്ലെന്നാണ് അലഹാബാദ് ഹൈക്കോടതി വിധിച്ചിരുന്നത്. ഈ വിധി സുപ്രീംകോടതി സ്വമേധയാ പരിഗണിച്ച് തിരുത്തുകയായിരുന്നു. ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ട്, ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണ (പോക്‌സോ) നിയമപ്രകാരം രണ്ട് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്ന ബലാത്സംഗശ്രമ കുറ്റം സുപ്രീം കോടതി പുനഃസ്ഥാപിക്കുകയും ചെയ്തു.
ആരോപിക്കപ്പെടുന്ന വസ്തുതകള്‍ അനുസരിച്ച്, ആരോപണങ്ങള്‍ ബലാത്സംഗം ചെയ്യാനുള്ള ശ്രമമല്ല, മറിച്ച് തയ്യാറെടുപ്പ് മാത്രമാണെന്ന ഹൈക്കോടതിയുടെ വിലയിരുത്തലിനോട് യോജിക്കാനാകില്ല. പ്രതികള്‍ കുറ്റകൃത്യം നടത്താനാണ് ശ്രമിച്ചതെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണ്. അതിനാല്‍ പ്രതികൾ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 376 (ബലാത്സംഗം) പ്രകാരം കുറ്റകൃത്യം ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് പ്രവര്‍ത്തിച്ചതെന്നതില്‍ ഒരു സംശയവുമില്ലെന്നും സുപ്രീം കോടതി വിലയിരുത്തി.
2025 മാര്‍ച്ച് 17-ന് അലഹാബാദ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിലാണ്, മാറിടത്തില്‍ പിടിക്കുന്നതും പൈജാമ ചരട് അഴിക്കുന്നതും ബലാത്സംഗ കുറ്റമല്ലെന്ന് വിധിച്ചത്. വസ്ത്രം അഴിച്ച് നഗ്‌നയാക്കുക എന്ന ഉദ്ദേശ്യത്തോടെ ഒരു സ്ത്രീയെ ബലപ്രയോഗം നടത്തുക എന്ന വകുപ്പിന്റെ പരിധിയിലേ വരൂ എന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. ഈ വിധി റദ്ദാക്കുകയും, കാസ്ഗഞ്ചിലെ പോക്‌സോ പ്രത്യേക കോടതി ജഡ്ജി സമന്‍സ് ഉത്തരവ് പുനഃസ്ഥാപിക്കുന്നുവെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
2021 നവംബര്‍ 10 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്ത്രീയും 14 വയസ്സുള്ള മകളും ബന്ധു വീട്ടില്‍ നിന്നും മടങ്ങുമ്പോള്‍, ഗ്രാമവാസികളായ പവന്‍, ആകാശ്, അശോക് എന്നീ യുവാക്കള്‍ ഇവര്‍ക്ക് അടുത്തെത്തി. പെണ്‍കുട്ടിയെ ബൈക്കില്‍ കൊണ്ടുപോകാമെന്ന് വാഗ്ദാനം നല്‍കി. തയ്യാറാകാതിരുന്ന പെണ്‍കുട്ടിയെ പ്രതികള്‍ റോഡരുകിലെ കലുങ്കിലേക്ക് വലിച്ചു കൊണ്ടു പോകുകയും പൈജാമ അഴിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ആളുകള്‍ ഓടിക്കൂടിയതോടെ പ്രതികള്‍ കടന്നുകളയുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates