

ചെന്നൈ: ടിവികെ റാലിക്കിടെ ദുരന്തമുണ്ടായപ്പോള്‍ ഒന്നും മിണ്ടാതെ നടനും ടിവികെ അധ്യക്ഷനുമായ വിജയ് ചെന്നൈയിലെ വീട്ടിലേക്ക് പോയതില്‍ രൂക്ഷ വിമര്‍ശനം ഉയരുന്നു. തിക്കിലും തിരക്കിലും പെട്ട് ദുരന്തമുണ്ടായതോടെ, വിജയ് ട്രിച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും രാത്രി 10.10 ന് ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ ചെന്നൈയിലേക്ക് മടങ്ങുകയായിരുന്നു.
വലിയ ദുരന്തം സംഭവിച്ച സാഹചര്യത്തില്‍ വിജയിന്റെ ഭാഗത്തു നിന്നും ഉടന്‍ പ്രസ്താവന ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ്, വിമാനത്താവളത്തില്‍ കാത്തിരുന്ന മാധ്യമ പ്രവര്‍ത്തകരെ പോലും ഒഴിവാക്കി, ആരോടും ഒന്നും മിണ്ടാതെ വിജയ് തിരിച്ചുപോയത്. കരൂരിലെ ആശുപത്രികളില്‍ സന്ദര്‍ശിച്ച് ദുരന്തത്തിന് ഇരയായവരുടെ ബന്ധുക്കളെയും, ചികിത്സയിലുള്ളവരെയും സമാശ്വസിപ്പിക്കാനും വിജയ് കൂട്ടാക്കിയിരുന്നില്ല.
കരൂരിലേക്ക് റോഡു മാര്‍ഗം എത്തിയ വിജയ് പ്രത്യേക വിമാനത്തില്‍ ചെന്നൈയിലേക്ക് പോകുകയായിരുന്നു. ആളുകള്‍ മരിച്ചുവീണിട്ടും എസി മുറിയിലിരിക്കാനായി വിജയ് ഓടിപ്പോയെന്ന് ദുരന്തത്തിന്റെ ഇരകളുടെ ബന്ധുക്കള്‍ വിമര്‍ശിച്ചു. ദുരന്തത്തില്‍ നടന്‍ വിജയിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ വിജയ് യുടെ പാര്‍ട്ടിയായ ടിവികെ പുലര്‍ത്തുന്ന മൗനത്തിനെതിരെയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
'റാലിയില്‍ 10000 പേര്‍ മാത്രമേ പങ്കെടുക്കൂ എന്ന് ടിവികെ റാലിയുടെ സംഘാടകര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ 50,000 മുതല്‍ 1 ലക്ഷം വരെ ആളുകള്‍ റാലിയില്‍ പങ്കെടുത്തു. തമിഴ്‌നാട് പൊലീസ് ഏര്‍പ്പെടുത്തിയ എല്ലാ നിബന്ധനകളും ലംഘിച്ചു. ഇത് വലിയ ആള്‍നാശത്തിന് വഴിവെച്ചു. നഷ്ടപ്പെട്ട ഓരോ ജീവനും വിജയ് ഉത്തരവാദിയാണ്,' ഡിഎംകെ വക്താവും ഐടി വിങ് സെക്രട്ടറിയുമായ സേലം ധരണീധരന്‍ പറഞ്ഞു.
സംഭവം ഭയാനകമാണെന്ന് പറഞ്ഞ ഡിഎംകെ നേതാവ് ധരണീധരന്‍, ആളുകള്‍ റീല്‍ ജീവിതവും യഥാര്‍ത്ഥ ജീവിതവും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ പഠിക്കണമെന്നും അഭിപ്രായപ്പെട്ടു. ജനങ്ങള്‍ ആദ്യം നിങ്ങളുടെ സ്വന്തം ജീവിതം പരിപാലിക്കാന്‍ പഠിക്കേണ്ടതുണ്ട്. ആരെങ്കിലും ഒരു നടനെ അഞ്ച്-ആറ് മണിക്കൂര്‍ കാത്തിരിക്കേണ്ടത് എന്തിനാണ്? ആദ്യ മീറ്റിങ്ങ് 8:45 ന് നാമക്കലില്‍ നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ ഈ മാന്യന്‍ 8:45 ന് മാത്രമാണ് വിമാനത്തില്‍ പുറപ്പെട്ടത്. നാല് മണിക്കൂര്‍ വൈകിയാണ് നാമക്കലില്‍ എത്തിയത്. ധരണീധരന്‍ പറഞ്ഞു.
വിജയ് യുടെ മുന്‍ റാലിയില്‍ പോലും, അദ്ദേഹത്തിന്റെ വരവിനായി കൊടും വെയിലില്‍ കാത്തിരുന്നതിനാല്‍ ആളുകള്‍ ബോധരഹിതരായി. ആളുകള്‍ എന്തിനാണ് കാത്തിരിക്കുന്നത്? ആളുകള്‍ എന്തിനാണ് കാത്തിരിക്കേണ്ടത്? അതാണ് ആദ്യത്തെ ചോദ്യം. ആളുകള്‍ എന്തിനു വേണ്ടിയാണ് എല്ലാ ജോലികളും ഉപേക്ഷിച്ച് വന്നത്? അയാളെ ഒരുനോക്കു കാണുക എന്ന ലക്ഷ്യത്തോടെയാണ്. ദുരന്തമുണ്ടായപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ പോലും നില്‍ക്കാതെ അയാള്‍ ഓടിപ്പോയി. ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന ഒരാളെ നിങ്ങള്‍ തെരഞ്ഞെടുക്കണോ? . ധരണീധരന്‍ ചോദിച്ചു.
ദുരന്തത്തിൽ മരിച്ചവരിൽ പലരും കുടുംബത്തിന്റെ ആശ്രയമായിരുന്നവരാണ്. അവരുടെ മരണം ആ കുടുംബങ്ങളെ പൂർണ്ണമായും നശിപ്പിച്ചേക്കാം. അതിനാൽ കുറഞ്ഞത് വിജയ് അവിടെ നിൽക്കുകയും അനുശോചനം അറിയിക്കുകയും താൻ അവരെ പരിപാലിക്കും എന്ന് പറയുകയും ചെയ്യണമായിരുന്നു. പകരം, അദ്ദേഹം ഓടിപ്പോയി. ഇത് ഭയാനകമാണ്. ആർക്കും വന്ന് എന്ത് വേണമെങ്കിലും സംസാരിക്കാവുന്ന നാടകമല്ല രാഷ്ട്രീയമെന്ന് ധരണീധരൻ പറഞ്ഞു.
"കരൂർ ദുരന്തം തമിഴ്‌നാട്ടിൽ സിനിമയുടെ സ്വാധീനം എത്രത്തോളം ആഴത്തിൽ പടരുന്നു എന്നതിന്റെ ഓർമ്മപ്പെടുത്തലാണ്. സിനിമയിലെ നായകന്മാരോടുള്ള ജനങ്ങളുടെ സ്നേഹം പലപ്പോഴും അമിതമായ ഭക്തിയായി മാറുന്നു. ആരാധന സ്വാഭാവികമാണെങ്കിലും, അത് സുരക്ഷയെയും ജീവിതത്തെയും അപകടപ്പെടുത്തുന്നില്ലെന്ന് നാം ഉറപ്പാക്കണം." മറ്റൊരു ട്വിറ്റർ ഉപയോക്താവ് അഭിപ്രായപ്പെട്ടു. ചിലർ പൊലീസിനെയും സംസ്ഥാന സർക്കാരിനെയും കുറ്റപ്പെടുത്തി. ദുരന്തമുണ്ടായി മണിക്കൂറുകൾ കഴിഞ്ഞ് രാത്രി 11:15 ന് മാത്രമാണ് വിജയ് ആദ്യ പ്രതികരണം നടത്തിയത്. "എന്റെ ഹൃദയം തകർന്നിരിക്കുന്നു; വാക്കുകൾക്ക് പറഞ്ഞറിയിക്കാനാകാത്ത വേദനയാണ്" എന്നായിരുന്നു വിജയ് ട്വീറ്റ് ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
