

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ വമ്പൻ തിരിച്ചടിക്ക് പിന്നാലെ ജനവിധി അംഗീകരിക്കുന്നുവെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അഞ്ചിൽ നാല് സംസ്ഥാനങ്ങളിലും ബിജെപി തുടർ ഭരണം ഉറപ്പിച്ചപ്പോൾ കോൺഗ്രസിന് കൈയിലുണ്ടായിരുന്ന പഞ്ചാബ് കൈവിട്ടു പോയി. പഞ്ചാബിൽ കോൺഗ്രസിനെ തൂത്തുവാരി എഎപിയാണ് ഭരണം പിടിച്ചത്.
തോൽവിയിൽ നിന്ന് പഠിക്കുകയും രാജ്യത്തെ ജനങ്ങളുടെ താത്പര്യങ്ങൾക്കായി പ്രവർത്തിക്കുകയും ചെയ്യുമെന്നും ഫല പ്രഖ്യാപനത്തിന് പിന്നാലെ രാഹുൽ ഗാന്ധി പറഞ്ഞു.
'ജനവിധി വിനയപൂർവം സ്വീകരിക്കുന്നു. വിജയം നേടിയവർക്ക് ആശംസകൾ. എല്ലാ കോൺഗ്രസ് പ്രവർത്തകർക്കും സന്നദ്ധ പ്രവർത്തകർക്കും അവരുടെ കഠിനാധ്വാനത്തിനും അർപ്പണബോധത്തിനും എൻറെ നന്ദി. ഇതിൽ നിന്ന് ഞങ്ങൾ പഠിക്കുകയും ഇന്ത്യയിലെ ജനങ്ങളുടെ താത്പര്യങ്ങൾക്കായി പ്രവർത്തിക്കുകയും ചെയ്യും'- അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ എന്നിവിടങ്ങളിൽ ബിജെപി ഭരണം നിലനിർത്തിയപ്പോൾ പഞ്ചാബിൽ എഎപി അട്ടിമറി വിജയത്തിലൂടെ ഭരണത്തിലേറി. ആകെയുള്ള 117 സീറ്റുകളിൽ 92 ഇടത്താണ് എഎപിയുടെ വിജയം. ഇതോടെ, ഡൽഹിക്കു പുറത്ത് ആദ്യമായി ഒരു സംസ്ഥാനത്ത് ഭരണം പിടിക്കാനും അവർക്കായി.
ഭരണ കക്ഷിയായ കോൺഗ്രസ് വെറും 19 സീറ്റിലൊതുങ്ങി. കഴിഞ്ഞ തവണത്തേതിനേക്കാൾ ഇത്തവണ നഷ്ടമായത് 59 സീറ്റുകളാണ്. അവരുടെ പ്രമുഖ സ്ഥാനാർഥികളെല്ലാം തോറ്റു. രണ്ട് സീറ്റിൽ മത്സരിച്ച കോൺഗ്രസിൻറെ മുഖ്യമന്ത്രി സ്ഥാനാർഥി ചരൺജിത് സിങ് ഛന്നി രണ്ടിടത്തും തോറ്റു. അമൃത്സർ ഈസ്റ്റിൽ പഞ്ചാബ് പിസിസി അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദുവും തോറ്റു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates