മുഴുവന്‍ ഉത്തരവാദിത്തവും സെന്‍സര്‍ ബോര്‍ഡിന്;കടുത്ത നടപടി നേരിടേണ്ടിവരും; ഓപ്പണ്‍ഹൈമര്‍ വിവാദത്തില്‍ കേന്ദ്രമന്ത്രി

ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പണ്‍ഹൈമര്‍ വിവാദത്തില്‍ സിബിഎഫ്‌സിക്ക് എതിരെ കടുത്ത നടപടിക്കൊരുങ്ങി കേന്ദ്രം
ഓപ്പണ്‍ഹൈമര്‍ പോസ്റ്റര്‍
ഓപ്പണ്‍ഹൈമര്‍ പോസ്റ്റര്‍
Updated on
1 min read

ന്യൂഡല്‍ഹി: ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പണ്‍ഹൈമര്‍ വിവാദത്തില്‍ സിബിഎഫ്‌സിക്ക് എതിരെ കടുത്ത നടപടിക്കൊരുങ്ങി കേന്ദ്രം. ചിത്രത്തിന്റെ പ്രദര്‍ശനത്തിന് അനുമതി നല്‍കിയ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് എതിരെ നടപടി എടുക്കുമെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. ചിത്രം പ്രദര്‍ശനത്തിന് എത്തിയതിനുള്ള മുഴുവന്‍ ഉത്തരവാദിത്തവും സെന്‍സര്‍ ബോര്‍ഡിന് ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉടന്‍തന്നെ ചിത്രത്തിലെ വിവാദ രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് അദ്ദേഹം അണിയറപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. കിടപ്പറ രംഗത്തില്‍
ഭഗവത് ഗീത വായിക്കുന്നതാണ്‌ വിവാദമായത്. ഈ രംഗത്തിന് എതിരെ തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍ വിമര്‍ശനം ഉന്നയിച്ചു രംഗത്തെത്തുകയായിരുന്നു. 

ജനങ്ങളുടെ വികാരം മാനിക്കുന്നതില്‍ സെന്‍സര്‍ ബോര്‍ഡ് പരാജയപ്പെട്ടെന്നും ഇത്തരം വീഴ്ചകള്‍ അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. ഈ വിഷയത്തില്‍ പൂര്‍ണ ഉത്തരവാദിത്തം ബോര്‍ഡ് അംഗങ്ങള്‍ക്ക് ആണെന്നും അദ്ദേഹം വ്യക്തമാക്കി. 

ചിത്രത്തിലെ രംഗം ഇന്ത്യന്‍ സംസ്‌കാരത്തെയും ഹിന്ദുക്കളെയും അധിക്ഷേപിക്കുന്നതാണെന്ന് ആരോപിച്ച് കേന്ദ്ര സര്‍ക്കാരിന്റെ വാര്‍ത്താ വിതരണ വകുപ്പ് കമ്മീഷണര്‍ ഉദയ് മഹൂര്‍കര്‍ രംഗത്തുവന്നിരുന്നു. 'നോളന്‍ ഈ രംഗം സിനിമയില്‍ നിന്ന് നീക്കം ചെയ്യണം. ഇത് മതവിദ്വേഷം പരത്തുന്ന രംഗമാണ്. രംഗം പിന്‍വലിച്ചില്ലെങ്കില്‍ ഞങ്ങള്‍ നടപടി സ്വീകരിക്കും'- അദ്ദേഹം പറഞ്ഞു. 

മഹൂക്കര്‍ സ്ഥാപിച്ച സേവ് കള്‍ച്ചര്‍ സേവ് ഇന്ത്യ ഫോറമാണ് ആദ്യമായി ചിത്രത്തിന് എതിരെ രംഗത്തുവന്നത്. 'ഓപ്പണ്‍ ഹൈമര്‍ സിനിമയില്‍ ഹിന്ദുയിസത്തെ കടന്നാക്രമിക്കുന്ന ഒരു രംഗമുണ്ട്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഒരു സ്ത്രീ ഭഗവത് ഗീത വായിക്കുന്ന രംഗം സിനിമയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഒരു ശാസ്ത്രജ്ഞന്റെ ജീവിതം പറയുന്ന സിനിമയില്‍ എന്തിനാണ് ഇത്തരം അനാവശ്യ രംഗങ്ങളെന്ന് ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല'- മതൂര്‍ക്കര്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

വിഷയം കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ടാം ലോക മഹായുദ്ധ കാലത്ത് ആറ്റം ബോംബ് നിര്‍മ്മിച്ച അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ഓപ്പണ്‍ഹൈമറുടെ ജീവിത കഥ പറയുന്ന ചിത്രമാണ് ഓപ്പണ്‍ഹൈമര്‍. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com