ന്യൂഡൽഹി : 2028 ലെ യുഎൻ കാലാവസ്ഥ ഉച്ചകോടിക്ക് (COP33) ആതിഥേയത്വം വഹിക്കാനുള്ള നീക്കങ്ങളിൽ നിന്നും പിന്മാറി ഇന്ത്യ. വെള്ളിയാഴ്ച നടന്ന വാർത്താസമ്മേളനത്തിൽ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാളാണ് രാജ്യത്തിന്റെ നിലപാട് ഔദ്യോഗികമായി അറിയിച്ചത്. വിവിധ ഘടകങ്ങൾ പരിഗണിച്ചാണ് ഇന്ത്യയുടെ പിന്മാറ്റമെന്നും, കാലാവസ്ഥാവ്യതിയാന പ്രതിബദ്ധതകൾ നിറവേറ്റുന്നതിന് ഇന്ത്യ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്നും ജയ്‌സ്വാൾ പറഞ്ഞു. എന്നാൽ പിന്മാറ്റ തീരുമാനത്തിനുള്ള കാരണങ്ങൾ ഇതുവരെയും വ്യക്തമാക്കിയിട്ടില്ല.
2023 ൽ ദുബായിയിൽ നടന്ന യുഎൻ കാലാവസ്ഥ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 2028 ലെ ഉച്ചകോടിയുടെ ആതിഥേയത്വം ഏറ്റെടുക്കാമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചത്. ഗ്ലോബൽ സൗത്തിന്റെ ശബ്ദമാകാനുള്ള താല്പര്യമാണ് തീരുമാനത്തിന് പിന്നിലെന്നാണ് അന്ന് രാജ്യം അറിയിച്ചത്. ബ്രസീൽ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ ബ്രിക്ക്സ് രാജ്യങ്ങൾ ഇന്ത്യക്കു പിന്തുണയുമായി മുന്നോട്ടു വരികയും ചെയ്തു. ഉച്ചകോടി ഇന്ത്യയിൽ നടക്കുമെന്ന് ഉറപ്പായതോടെ 2025 ജൂലൈയിൽ പരിസ്ഥിതി മന്ത്രാലയം പ്രത്യേക 'സിഒപി 33 സെൽ' രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു.
തീരുമാനത്തിൽ നിന്നുള്ള പിൻമാറ്റം ആഗോള - ആഭ്യന്തരതലങ്ങളിലെ കാലാവസ്ഥാ നടപടികൾക്ക് തിരിച്ചടിയാകുമെന്ന് കാലാവസ്ഥ വിദഗ്‌ധർ വിലയിരുത്തുന്നുണ്ട്. പിന്മാറ്റം ഇന്ത്യയുടെ കാലാവസ്ഥാ വിശ്വാസ്യതയെക്കുറിച്ച് ആശങ്കകൾ ഉയരാനുള്ള കാരണമായേക്കുമെന്നും വിമർശനമുണ്ട്. കഴിഞ്ഞ രണ്ടു സിഒപി ഉച്ചകോടികളിലും പ്രധാനമന്ത്രി നേരിട്ട് പങ്കെടുത്തിരുന്നില്ല. പകരം മന്ത്രിതല പ്രതിനിധികളാണ് ഉച്ചകോടിയിൽ രാജ്യത്തെ പ്രതിനിധീകരിച്ചെത്തിയത്.
അതേസമയം, പാരിസ് ഉടമ്പടി പ്രകാരം, ഹരിതഗൃഹ വാതക ഉദ്‌വമനം കുറയ്ക്കുന്നതിനും കാലാവസ്ഥാ ആഘാതങ്ങളുമായി പൊരുത്തപ്പെടുന്നതിനുമുള്ള ശ്രമങ്ങളുടെ രൂപരേഖ തയ്യാറാക്കുന്ന, ദേശീയ കാലാവസ്ഥാ പ്രവർത്തന പദ്ധതിയായ ദേശീയ നിർണ്ണയ സംഭാവനകൾ ( Nationally Determined Contributions - NDC ) പുതുക്കി സമർപ്പിക്കുന്നതിനുള്ള രണ്ടു സമയപരിധികൾ ഇന്ത്യ ഇതിനകം നഷ്ട്ടപ്പെടുത്തിയിട്ടുണ്ട്. ആഗോളതാപനം നിയന്ത്രിക്കുന്നതിനായി തയ്യാറാക്കുന്ന എൻഡിസി ഓരോ അഞ്ചുവർഷത്തിലും പുതുക്കേണ്ടതുണ്ട്. UNFCCC അംഗരാജ്യങ്ങളിൽ എൻഡിസി സമർപ്പിക്കാത്ത 76 രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെട്ടിരുന്നു. 2026 ലാണ് ഇന്ത്യ പുതുക്കിയ എൻഡിസി പ്രഖ്യാപിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates