

ന്യൂഡല്‍ഹി: സൈനിക മേഖലയിൽ ഏറ്റവും കൂടുതൽ മുതൽമുടക്ക് നടത്തുന്ന ലോക രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തെന്ന് റിപ്പോര്‍ട്ട്. 2025ല്‍ ഇന്ത്യയുടെ സൈനിക ചെലവ് 9,210 കോടി ഡോളറിലെത്തിയതായും, മുന്‍വര്‍ഷത്തേക്കാള്‍ ഇത് 8.9 ശതമാനം വര്‍ധനയാണെന്നും സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആഗോള സൈനിക ചെലവിന്റെ 3.2 ശതമാനമാണ് ഇന്ത്യയുടെ വിഹിതം. യുഎസ്, ചൈന, റഷ്യ, ജര്‍മനി എന്നീ രാജ്യങ്ങള്‍ക്കു പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം.
റിപ്പോര്‍ട്ട് പ്രകാരം 2025ല്‍ ലോകത്തെ മൊത്തം സൈനിക ചെലവ് 2.887 ലക്ഷംകോടി ഡോളറിലെത്തി. ആഗോള തലത്തില്‍ സൈനിക ചെലവ് തുടര്‍ച്ചയായി ഉയരുന്ന പതിനൊന്നാമത്തെ വര്‍ഷമാണിത്. യുഎസ്, ചൈന, റഷ്യ, ജര്‍മനി, ഇന്ത്യ എന്നിവ ചേര്‍ന്ന് ആഗോള സൈനിക ചെലവിന്റെ 58 ശതമാനവും വഹിക്കുന്നു. ഒന്നാം സ്ഥാനത്തുള്ള അമേരിക്കയുടെ പ്രതിരോധ ചെലവ് 95,400 കോടി ഡോളറും രണ്ടാമതുള്ള ചൈനയുടേത് 33,600 കോടി ഡോളറുമാണ്.
പ്രതിരോധ ചെലവിലെ വര്‍ധന രാജ്യത്തെ സായുധസേനയെ ആധുനികവത്കരിക്കാനുള്ള നീക്കങ്ങളുടെയും സുരക്ഷാ വെല്ലുവിളികളോടുള്ള പ്രതികരണത്തിന്റെയും ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, 2021-25 കാലയളവില്‍ പ്രധാന ആയുധ ഇറക്കുമതിക്കാരില്‍ ലോകത്ത് രണ്ടാം സ്ഥാനവും ഇന്ത്യക്കാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള ആയുധ ഇറക്കുമതിയുടെ 8.2 ശതമാനം ഇന്ത്യയുടെ വിഹിതമാണ്.
യുദ്ധവിമാനങ്ങള്‍, ഡ്രോണുകള്‍, അന്തര്‍വാഹിനികള്‍, യുദ്ധക്കപ്പലുകള്‍ തുടങ്ങി സൈനിക ശേഷി വര്‍ധിപ്പിക്കുന്ന പദ്ധതികള്‍ക്കായുള്ള നിക്ഷേപമാണ് ഇന്ത്യയുടെ പ്രതിരോധ ചെലവ് ഉയരാന്‍ കാരണമായതെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അതേസമയം, പാകിസ്ഥാന്റെ സൈനിക ചെലവ് 2025ല്‍ 11 ശതമാനം വര്‍ധിച്ച് 1,190 കോടി ഡോളറിലെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates