ന്യൂഡൽഹി : മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ ജനിച്ച ഇന്ത്യൻ ചീറ്റയ്ക്ക്, നാല് കുഞ്ഞുങ്ങൾ ജനിച്ചതായി കേന്ദ്ര പരിസ്ഥിതി, വനം വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവ് അറിയിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ ചീറ്റകളുടെ എണ്ണം 57 ആയി.
25 മാസം പ്രായമുള്ള ഇന്ത്യയിൽ ജനിച്ച പെൺ ചീറ്റയായ കെജിപി 2 ആണ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. മുൻപ് ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിലെത്തിച്ച ഗാമിനിയുടെ മകളാണ് കെജിപി 2. അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെയിരിക്കുന്നെന്നും വിദഗ്ദ്സംഘം ദൂരെനിന്നു നിരീക്ഷിക്കുന്നുണ്ടെന്നും കുനോ ഫീൽഡ് ഡയറക്ടറും പ്രോജക്ട് ചീറ്റ ഡയറക്ടറുമായ ഉത്തം കുമാർ ശർമ്മ പറഞ്ഞു.
2022 ൽ കേന്ദ്ര സർക്കാർ പുനരവതരിപ്പിച്ച പ്രോജക്ട് ചീറ്റ നടപ്പിലാക്കിയ ശേഷം ആദ്യമായാണ് തുറന്ന വനത്തിൽ ചീറ്റ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നത്. അതിനു മുൻപ് കുനോ ദേശീയോദ്യാനത്തിന്റെ അകത്ത് സംരക്ഷിക്കപ്പെട്ട ചുറ്റുപാടിലായിരുന്നു ചീറ്റകളുടെ ജനനം. ഇന്ത്യയിൽ ജനിച്ച ഒരു ചീറ്റ കാട്ടിൽ പ്രസവിക്കുന്ന രണ്ടാമത്തെ സംഭവമാണിത്. 2025 നവംബറിൽ മുഖി എന്ന ചീറ്റ അഞ്ചു കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു. രാജ്യത്ത് ചീറ്റകളുടെ പുനരുജ്ജീവനത്തിനുള്ള പ്രധാന കേന്ദ്രമായി സംസ്ഥാനം ഉയർന്നുവന്നിട്ടുണ്ടെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു.
പ്രോജക്ട് ചീറ്റ നടപ്പിലാക്കിയ ശേഷമുള്ള ജനനം ചീറ്റകൾക്ക് ഇന്ത്യൻ പരിസ്ഥിതിയുമായി പൊരുത്തപ്പെടാനാകുന്നതിന്റെ ലക്ഷണമാണെന്ന് കുനോ ദേശീയോദ്യാനത്തിലെ നിരീക്ഷകർ പറഞ്ഞു. മറ്റിടങ്ങളിൽ നിന്നും ഇന്ത്യയിലെത്തിച്ച ചീറ്റകൾ സ്വാഭാവികമായ പുനരുൽപാദനം നടത്തുന്നത് പദ്ധതിയുടെ വിജയമാണെന്നും അവർ പ്രതികരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates