ഭാര്യയുമായി വഴക്കിട്ട് ബീച്ചില്‍, വളര്‍ത്തുനായ ഇന്ത്യന്‍ നഴ്‌സിന്റെ നേരെ കുരച്ചു; ഓസ്‌ട്രേലിയന്‍ യുവതിയുടെ കൊലപാതകം, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

വളര്‍ത്തുനായ തനിക്ക് നേരെ കുരച്ചതിനെ തുടര്‍ന്ന് ഉണ്ടായ പ്രകോപനത്തിലാണ് ഓസ്‌ട്രേലിയന്‍ യുവതിയെ രാജ് വീന്ദര്‍ സിങ് കൊന്നതെന്ന് പൊലീസ്
തോയ കോര്‍ഡിങ്ലെ , ഫോട്ടോ: ട്വിറ്റർ
തോയ കോര്‍ഡിങ്ലെ , ഫോട്ടോ: ട്വിറ്റർ
Updated on
1 min read

ന്യൂഡല്‍ഹി: വളര്‍ത്തുനായ തനിക്ക് നേരെ കുരച്ചതിനെ തുടര്‍ന്ന് ഉണ്ടായ പ്രകോപനത്തിലാണ് ഓസ്‌ട്രേലിയന്‍ യുവതിയെ രാജ് വീന്ദര്‍ സിങ് കൊന്നതെന്ന് പൊലീസ്. തോയ കോര്‍ഡിങ്‌ലെയുടെ കൊലപാതകത്തില്‍ കഴിഞ്ഞദിവസമാണ് ഇന്ത്യന്‍ നഴ്‌സ് രാജ് വീന്ദര്‍ സിങ്ങിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിനുള്ള കാരണം വ്യക്തമായതെന്നും പൊലീസ് പറയുന്നു.

2018ലാണ് കേസിനാസ്പദമായ സംഭവം. കൊലപാതകത്തിന് ശേഷം ഇന്ത്യയിലേക്ക് കടന്ന ഓസ്ട്രേലിയയിലെ ക്വീന്‍സ്ലന്‍ഡില്‍ മെയില്‍ നഴ്സായ രാജ് വീന്ദര്‍ സിങ് ആണ് വര്‍ഷങ്ങള്‍ക്ക് ശേഷം ഡല്‍ഹി പൊലീസിന്റെ പിടിയിലായത്. തോയ കോര്‍ഡിങ്‌ലെയുടെ വളര്‍ത്തുനായ തനിക്ക് നേരെ കുരച്ചതിനെ തുടര്‍ന്ന് രാജ് വീന്ദര്‍ സിങുമായി വാക്കുതര്‍ക്കമുണ്ടായി. ഇതില്‍ കുപിതനായ രാജ് വീന്ദര്‍ സിങ് കൈവശം ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് കോര്‍ഡിങ്‌ലെയെ കുത്തുകയായിരുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ട കോര്‍ഡിങ്‌ലെയുടെ മൃതദേഹം കുഴിച്ചുമൂടിയ ശേഷം കടന്നുകളയുകയായിരുന്നുവെന്നും രാജ് വീന്ദര്‍ സിങ്ങിന്റെ കുറ്റസമ്മത മൊഴിയില്‍ പറയുന്നതായി പൊലീസ് പറയുന്നു.

ഭാര്യയുമായി വഴക്കിട്ടതിനെ തുടര്‍ന്നാണ് താന്‍ വാങ്കെറ്റി ബീച്ചില്‍ എത്തിയത്. ബീച്ചില്‍ വച്ച് തിന്നാന്‍ പഴങ്ങളും കത്തിയും കൈയില്‍ കരുതിയിരുന്നു. ഈസമയത്താണ് വാങ്കെറ്റി ബീച്ചില്‍ നായ്ക്കുട്ടിയുമായി തോയ കോര്‍ഡിങ്‌ലെ നടക്കാനിറങ്ങിയത്. അതിനിടെ കോര്‍ഡിങ്‌ലെയുടെ വളര്‍ത്തുനായ രാജ് വീന്ദര്‍ സിങ്ങിന്റെ നേര്‍ക്ക് കുരച്ചു. ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് കുപിതനായ രാജ് വീന്ദര്‍ സിങ് കോര്‍ഡിങ്‌ലെയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. കോര്‍ഡിങ്‌ലെ കൊല്ലപ്പെട്ട് രണ്ടു ദിവസത്തിനുള്ളില്‍ ഭാര്യയെയും മൂന്നു മക്കളെയും ഓസ്ട്രേലിയയില്‍ ഉപേക്ഷിച്ച് ഇയാള്‍ നാടുവിട്ടതായും പൊലീസ് പറയുന്നു.

സംഭവത്തിന് ശേഷം ഇന്ത്യയിലേക്ക് കടന്നുകളഞ്ഞ ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 10 ലക്ഷം ഓസ്ട്രേലിയന്‍ ഡോളറാണ് (5.23 കോടി രൂപ) ക്വീന്‍സ്ലന്‍ഡ് പൊലീസ് പാരിതോഷികമായി പ്രഖ്യാപിച്ചത്.ക്വീന്‍സ്ലന്‍ഡ് പൊലീസ് ഇതുവരെ വാഗ്ദാനം ചെയ്തിട്ടുള്ളവയില്‍ ഏറ്റവും വലിയ തുകയാണ് ഇത്.

കോര്‍ഡിങ്‌ലെ കൊല്ലപ്പെട്ടതിനു പിറ്റേന്ന് ഒക്ടോബര്‍ 22ന് കേണ്‍സ് വിമാനത്താവളം വഴി രാജ്വീന്ദര്‍ സിങ് രക്ഷപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. കേണ്‍സില്‍നിന്ന് സിഡ്നിയില്‍ എത്തിയ ഇയാള്‍ 23ന് ഇന്ത്യയിലേക്കു പറന്നു. ഇയാള്‍ ഇന്ത്യയില്‍ എത്തിയതായി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

2021 മാര്‍ച്ചില്‍ ഇയാളെ കൈമാറണമെന്ന് ഓസ്ട്രേലിയ ഇന്ത്യയോട് അഭ്യര്‍ഥിച്ചിരുന്നു. ഈ മാസമാണ് ഇതിന് അനുമതി ലഭിച്ചത്. പഞ്ചാബ് സ്വദേശിയായ ഇയാള്‍ ഇന്നിസ്ഫെയ്‌ലില്‍ നഴ്സ് ആയാണ് ജോലി നോക്കിയിരുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com