

ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ ജിഎസ്എൽവി റോക്കറ്റ് എന്‍വിഎസ്-02 സാറ്റ്ലൈറ്റുമായി ശ്രീഹരിക്കോട്ടയിൽ നിന്ന് 100-ാം വിക്ഷേപണമായി കുതിച്ചുയർന്നപ്പോൾ മലയാളികൾക്ക് ഇരട്ടി അഭിമാനം. മലയാളിയായ തോമസ് കുര്യനായിരുന്നു ഇസ്രൊയുടെ ഈ ചരിത്ര ബഹിരാകാശ ദൗത്യത്തിന്റെ മിഷൻ ഡയറക്ടർ. ഇന്ത്യൻ സമയം ഇന്ന് രാവിലെ 6.23നാണ് സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് എൻവിഎസ്-02 സാറ്റ്ലൈറ്റ് ജിഎസ്എൽവി വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു.
ഇന്ത്യയുടെ സ്വന്തം നാവിഗേഷന്‍ സംവിധാനമായ നാവിക് ശൃംഖലയുടെ ഭാഗമാണ് എന്‍വിഎസ്-02 കൃത്രിമ ഉപഗ്രഹം. ചൊവ്വാഴ്ച പുലർച്ചെ ആരംഭിച്ച 27 മണിക്കൂർ കൗണ്ട്ഡൗൺ പൂർത്തിയാക്കി രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് ‘ജിഎസ്എൽവി–എഫ്15 എൻവിഎസ് 02’ കുതിച്ചത്. ഐഎസ്ആര്‍ഒ ചെയർമാനായി വി നാരായണൻ ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ ദൗത്യമാണിത്. ഗതിനിർണയ, ദിശനിർണയ (നാവിഗേഷൻ) ആവശ്യങ്ങൾക്കായി ഇന്ത്യ വികസിപ്പിക്കുന്ന നാവിക് സംവിധാനത്തിനു വേണ്ടിയാണ് 2,250 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം വിക്ഷേപിക്കുന്നത്.
'ശ്രീഹരിക്കോട്ടയിൽ മൂന്നാം വിക്ഷേപണത്തറയ്ക്ക് അടക്കം അനുമതിയായി കഴിഞ്ഞു. ചന്ദ്രയാൻ ശ്രേണിയിലടക്കം കൂടുതൽ ദൗത്യങ്ങൾ വരാനിരിക്കുന്നു'- എന്നും പറഞ്ഞ വി നാരായണന്‍ മുന്‍ തലവന്‍മാര്‍ അടക്കമുള്ള ഐഎസ്ആര്‍ഒ കുടുംബാംഗങ്ങള്‍ക്ക് നന്ദി അറിയിച്ചു. നാസ- ഐഎസ്ആർഒ സംയുക്ത സംരംഭമായ നിസാര്‍ ഉപഗ്രഹത്തിന്‍റെ വിക്ഷേപണം വൈകാതെ നടക്കുമെന്നും ഇസ്രൊ മേധാവി അറിയിച്ചു. കിറുകൃത്യമായാണ് എന്‍വിഎസ്-02 സാറ്റ്‌ലൈറ്റിനെ ജിഎസ്എല്‍വി ഭ്രമണപഥത്തിൽ സ്ഥാപിച്ചതെന്ന് മിഷൻ ഡയറക്ടർ തോമസ് കുര്യൻ വ്യക്തമാക്കി. 2
ഈ ശ്രേണിയിലെ ആദ്യ ഉപഗ്രഹം എൻവിഎസ്-01 വിക്ഷേപിച്ചത് 2023 മേയ് 29-നാണ്. ജിഎസ്എൽവിയുടെ പതിനേഴാം ദൗത്യം കൂടിയാണിത്. അമേരിക്കയുടെ ജിപിഎസിന് ബദലായുള്ള ഇന്ത്യയുടെ സ്വന്തം നാവിഗേഷന്‍ സംവിധാനമായ നാവിക് ശൃംഖലയുടെ ഭാഗമാണ് എന്‍വിഎസ്-02 കൃത്രിമ ഉപഗ്രഹം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates