

ന്യൂഡൽഹി: ജയ വർമ സിൻഹയെ ഇന്ത്യൻ റെയിൽവേ ബോർഡിന്റെ ചെയർപേഴ്സണും സിഇഒയുമായി നിയമിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ഈ പദവിയിൽ എത്തുന്നത്. കാബിനറ്റ് അപ്പോയിൻമെന്റ് കമ്മിറ്റി ജയ വർമ സിൻഹയുടെ നിയമനത്തിന് അംഗീകാരം നൽകി.
അനിൽകുമാർ ലഹോട്ടിയുടെ പിൻഗാമിയായാണ് നിയമനം. സെപ്‌റ്റംബർ ഒന്നിനാണ് ചുമതലയേൽക്കുക. 2024 ആഗസ്റ്റ് 31 വരെയാണ് കാലാവധി. ഈ വർഷം ഒക്ടോബര്‍ ഒന്നിന് ജയ വർമ വിരമിക്കുമെങ്കിലും കാലാവധി കഴിയുന്നതു വരെ അതേ ദിവസം തന്നെ വീണ്ടും ജോലിയില്‍ പ്രവേശിക്കും.
'ഇന്ത്യൻ റെയിൽവേ മാനേജ്‌മെന്റ് സർവീസ് (ഐആർഎംഎസ്), റെയിൽവേ ബോർഡ് (ഓപ്പറേഷൻസ് ആൻഡ് ബിസിനസ് ഡെവലപ്‌മെന്റ്) അംഗവുമായ ജയ വർമ സിൻഹയെ റെയിൽവേ ബോർഡ് ചെയർപേഴ്സണും സിഇഒയും ആയി നിയമിക്കാൻ മന്ത്രിസഭയുടെ അപ്പോയന്റ്‌മെന്റ് കമ്മിറ്റി അംഗീകാരം നൽകി'- കേന്ദ്ര സർക്കാർ വിജ്ഞാപനത്തിൽ അറിയിച്ചു.
300 ഓളം പേരുടെ മരണത്തിനിടയാക്കിയ ബാലസോര്‍ ട്രെയിന്‍ ദുരന്തമുണ്ടായപ്പോള്‍ ജയ വർമ സിൻഹ നടത്തിയ ഇടപെടല്‍ ശ്രദ്ധേയമായിരുന്നു. റെയില്‍വേയിലെ സങ്കീര്‍ണമായ സിഗ്നല്‍ സമ്പ്രദായത്തെ കുറിച്ച് അവര്‍ മാധ്യമങ്ങളോട് വിശദീകരിച്ചു. 1988ലാണ് ജയ വര്‍മ ഇന്ത്യന്‍ റെയില്‍വേ ട്രാഫിക് സര്‍വീസില്‍ പ്രവേശിക്കുന്നത്. നോർത്തേൺ റെയില്‍വേ, എസ് ഇ റെയില്‍വേ, ഈസ്റ്റേണ്‍ റെയില്‍വേ എന്നിവിടങ്ങളില്‍ ജോലി ചെയ്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates