എല്‍ജെപിയില്‍ കലാപം; ചിരാഗിനെതിരെ അഞ്ച് എംപിമാര്‍ രംഗത്ത് ; ലോക്‌സഭ സ്പീക്കര്‍ക്ക് കത്ത്

എന്‍ഡിഎ സഖ്യകക്ഷിയായ എല്‍ജെപിക്ക് ആറ് എംപിമാരാണ് ലോക്‌സഭയിലുള്ളത്
ചിരാഗ് പാസ്വാന്‍, പശുപതി കുമാര്‍ പരസ് / ഫയല്‍ ചിത്രം
ചിരാഗ് പാസ്വാന്‍, പശുപതി കുമാര്‍ പരസ് / ഫയല്‍ ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി : എന്‍ഡിഎ സഖ്യകക്ഷിയായ ലോക് ജനശക്തി പാര്‍ട്ടിയില്‍ കലാപം. പാര്‍ട്ടി പ്രസിഡന്റ് ചിരാഗ് പാസ്വാനെതിരെ പാര്‍ട്ടിയിലെ അഞ്ച് എംപിമാര്‍ രംഗത്തെത്തി. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സ്ഥാനത്തുനിന്നും ചിരാഗിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാര്‍ ലോക്‌സഭ സ്പീക്കര്‍ക്ക് കത്തുനല്‍കി. 

എന്‍ഡിഎ സഖ്യകക്ഷിയായ എല്‍ജെപിക്ക് ആറ് എംപിമാരാണ് ലോക്‌സഭയിലുള്ളത്. ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ചിരാഗിന്റെ പ്രവര്‍ത്തനശൈലിയില്‍ അതൃപ്തിയുമായി എംപിമാര്‍ രംഗത്തുവരികയായിരുന്നു. 

പാര്‍ട്ടി മുന്‍ അധ്യക്ഷനായ അന്തരിച്ച രാം വിലാസ് പാസ്വാന്റെ ബന്ധുവും ഹാജിപൂര്‍ എംപിയുമായ പശുപതികുമാര്‍ പരസിന്റെ നേതൃത്വത്തിലാണ് എംപിമാര്‍ പരസ്യമായി രംഗത്തു വന്നത്. പശുപതി കുമാര്‍ പരസിനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി അംഗീകരിക്കണമെന്നാണ് എംപിമാര്‍ സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. 

പാര്‍ട്ടിയെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് എംപിമാര്‍ സ്പീക്കര്‍ക്ക് കത്തു നല്‍കിയതെന്ന് പശുപതി കുമാര്‍ പരസ് പറഞ്ഞു. പാര്‍ട്ടിയെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. ചിരാഗ് പാസ്വാന്‍ തന്റെ അനന്തരവനും പാര്‍ട്ടി പ്രസിഡന്റുമാണ്. ചിരാഗിനോട് എതിര്‍പ്പില്ല. 

താനും എംപിമാരും ജനതാദള്‍ യുണൈറ്റിലേക്ക് പോകുന്നു എന്ന വാര്‍ത്തകള്‍ നൂറുശതമാനവും തെറ്റാണ്. എല്‍ജെപിയാണ് തന്റെ പാര്‍ട്ടി. എല്‍ജെപി എന്‍ഡിഎയില്‍ ഘടകകക്ഷിയാണ്. അത് തുടരുമെന്നും പശുപതി കുമാര്‍ പരസ് പറഞ്ഞു.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com