ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിയായിരുന്നു ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ
ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ സത്യപ്രതിജ്ഞ ചെയ്യുന്നു/ എഎന്‍ഐ
ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ സത്യപ്രതിജ്ഞ ചെയ്യുന്നു/ എഎന്‍ഐ
Updated on
1 min read

പട്‌ന: പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബിഹാര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പുതിയ ചീഫ് ജസ്റ്റിസിന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി നിതീഷ് കുമാര്‍ അടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു. 

കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിയായിരുന്ന ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി കഴിഞ്ഞയാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്. എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍ സ്വദേശിയാണ്. 2011ലാണ് അദ്ദേഹം കേരള ഹൈക്കോടതി ജഡ്ജിയായി ചുമതലയേല്‍ക്കുന്നത്.

ജസ്റ്റിസ് വിനോദ് ചന്ദ്രന്റെ നിയമനവുമായി ബന്ധപ്പെട്ട് കൊളീജിയം മുന്‍പു നല്‍കിയ പല ശുപാര്‍ശകളില്‍ കേന്ദ്രസര്‍ക്കാര്‍ അനുകൂല തീരുമാനമെടുത്തിരുന്നില്ല. ബോംബെ ഹൈക്കോടതിയിലേക്കു സ്ഥലംമാറ്റാന്‍ നേരത്തേ കൊളീജിയം ശുപാര്‍ശ നല്‍കിയിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ മടക്കി. തുടര്‍ന്ന് ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാന്‍ ഡിസംബറില്‍ ശുപാര്‍ശ നല്‍കിയെങ്കിലും അനുകൂല നടപടിയുണ്ടായില്ല. ഫെബ്രുവരിയിലാണ് പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാന്‍ ശുപാര്‍ശ നല്‍കുന്നത്. 

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ ജോലി നോക്കവേ സായാഹ്ന പഠനത്തിലൂടെയാണ് നിയമബിരുദം നേടിയത്. തുടര്‍ന്ന് ബാങ്ക് ഉദ്യോഗം രാജിവെച്ച് അഭിഭാഷക വൃത്തിയിലേക്ക് കടന്നു. 1990-ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. 2011 നവംബര്‍ എട്ടിന് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിതനായി. 2013 ജൂണ്‍ 24-ന് സ്ഥിരം ജഡ്ജിയായി. ചന്ദ്രബോസ് വധക്കേസില്‍ വ്യവസായി മുഹമ്മദ് നിഷാമിന്റെ ജീവപര്യന്തം കഠിനതടവ് ശരിവച്ചത് അടക്കം ഒട്ടേറെ ശ്രദ്ധേയ വിധികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com