വീട്ടിലെ ജോലിക്ക് വീട്ടമ്മമാര്‍ക്ക് ശമ്പളം; എല്ലാ വീടുകളിലും അതിവേഗ ഇന്റര്‍നെറ്റ്; ദാരിദ്ര്യം ഇല്ലാതാക്കും;  വാഗ്ദാനപ്പട്ടികയുമായി കമല്‍ഹാസന്‍ 

നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ എല്ലാ വീടുകളിലും അതിവേഗ ഇന്റര്‍നെറ്റ്
കാഞ്ചിപുരത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്ന കമല്‍ഹാസന്‍ ചിത്രം ഫെയ്‌സ്ബുക്ക്‌
കാഞ്ചിപുരത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്ന കമല്‍ഹാസന്‍ ചിത്രം ഫെയ്‌സ്ബുക്ക്‌
Updated on
1 min read

ചെന്നൈ: അധികാരത്തിലെത്തിയാല്‍ വീട്ടിലെ ജോലിക്ക് വീട്ടമ്മമാര്‍ക്ക് ശമ്പളം നല്‍കുമെന്ന് മക്കള്‍നീതി മയ്യം നേതാവ് കമല്‍ഹാസന്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ എല്ലാ വീടുകളിലും അതിവേഗ ഇന്റര്‍നെറ്റ്, സംസ്ഥാനത്തെ കര്‍ഷകരെ കൃഷി സംരംഭകരാക്കും, ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരെ സമൃദ്ധി രേഖയിലെത്തിക്കും തുടങ്ങിയ വാഗ്ദാനപ്പട്ടികയുമായി കമല്‍ഹാസന്‍.

വീട്ടമ്മമാര്‍ സ്വന്തം വീട്ടില്‍ ചെയ്യുന്ന ജോലി ഇതുവരെ അംഗീകരിക്കപ്പെടുകയോ മൂല്യം കണക്കാക്കപ്പെടുകയോ ചെയ്തിട്ടില്ല. എന്നാല്‍ പ്രതിഫലം ഉറപ്പാക്കപ്പെടുന്നതോടെ വീട്ടമ്മമാരുടെ ജോലിക്ക് ആദരം ലഭിക്കുമെന്ന് ഭരണ - സാമ്പത്തിക അജണ്ടയില്‍ പറയുന്നു. അടുത്തിടെ പാര്‍ട്ടിയിലെത്തിയ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ സന്തോഷ് ബാബുവിന്റെ സാന്നിധ്യത്തിലാണ് കാഞ്ചീപുരത്തുവച്ച് കമല്‍ ഹാസന്‍ വാഗ്ദാനങ്ങള്‍ ഉള്‍പ്പെട്ട പത്രിക പുറത്തിറക്കിയത്. 

അഴിമതി ഇല്ലാതാക്കിയാല്‍ സംസ്ഥാനം പുരോഗതിയിലേക്ക് കുതിക്കും. ദ്രാവിഡപാര്‍ട്ടികളുമായി കൈകോര്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി എംഎന്‍എമ്മും ഡിഎംകെയും എഐഎഡിഎംകെയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. 

ഒപ്ടിക്കല്‍ ഫൈബര്‍ കേബിള്‍ വഴി അതിവേഗ ഇന്റര്‍നെറ്റ് എല്ലാ വീടുകളിലും ലഭ്യമാക്കിയാവും 'ഓണ്‍ലൈന്‍ ഹോംസ്' എന്ന പദ്ധതി നടപ്പാക്കുക. ഭാരത്നെറ്റ്, തമിഴ്നെറ്റ് എന്നീ പദ്ധതികള്‍ ഇതിന് കരുത്ത് പകരും. ഇന്റര്‍നെറ്റ് അടിസ്ഥാന മനുഷ്യാവകാശമായി മാറുന്നതോടെ സമൂഹത്തില്‍ വലിയ മാറ്റമുണ്ടാകും. ഗ്രീന്‍ ചാനല്‍ സംവിധാനം നടപ്പാക്കുന്നതോടെ എല്ലാ സര്‍ട്ടിഫിക്കറ്റുകളും രേഖകളും ജനങ്ങളുടെ മൊബൈല്‍ ഫോണുകളില്‍ ലഭ്യമാക്കും. പരാതികള്‍ പരിഹരിക്കാന്‍ അതിവേഗ സംവിധാനമുണ്ടാക്കും. 


സര്‍ക്കാര്‍ ഓഫീസുകള്‍ പേപ്പര്‍ രഹിതമാക്കും. പരിസ്ഥിതി സൗഹൃദ വ്യവസായങ്ങളും സാങ്കേതിക വിദ്യയും പ്രോത്സാഹിപ്പിക്കും. നഗരങ്ങളില്‍ മാത്രം ലഭിക്കുന്ന അവസരങ്ങള്‍ ഗ്രാമീണ മേഖലകളിലും ലഭ്യമാക്കുമെന്നും കമല്‍ ഹാസന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. അണ്ണാദുരൈ സ്മാരകം സന്ദര്‍ശിച്ച അദ്ദേഹം കാഞ്ചീപുരത്തെ നെയ്ത്തുകാരുമായി ആശയവിനിമയം നടത്തിയശേഷമാണ് വാദ്ഗാനങ്ങള്‍ ഉള്‍പ്പെട്ട പത്രിക പുറത്തിറക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com