

ബംഗളൂരു: കർണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയുടെ പൊളിറ്റിക്കൽ സെക്രട്ടറി ആത്മഹത്യക്ക് ശ്രമിച്ചു. എൻആർ സന്തോഷാണ് ആത്മഹത്യാ ശ്രമം നടത്തിയത്. യെഡിയൂരപ്പയുടെ ബന്ധു കൂടിയാണ് ഇയാൾ.
അമിതമായി ഉറക്ക ഗുളിക കഴിച്ച നിലയിൽ വെള്ളിയാഴ്ച വൈകീട്ടാണ് സന്തോഷിനെ താമസസ്ഥലത്ത് കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ സന്തോഷ് സ്വകാര്യ ആശുപത്രിയിൽ ഐസിയുവിലാണ് ഉള്ളത്. പ്രാഥമിക അന്വേഷണത്തിൽ സന്തോഷ് 12 ഓളം ഉറക്ക ഗുളിക കഴിച്ചതായി കണ്ടെത്തിയിട്ടുണ്ട്. യെഡിയൂരപ്പയുടെ സഹോദരിയുടെ ചെറുമകനാണ് 32കാരനായ സന്തോഷ്.
കുടുംബ പ്രശ്‌നങ്ങളിൽ സന്തോഷ് അസ്വസ്ഥനായിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം ആത്മഹത്യാ ശ്രമത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
യെഡിയൂരപ്പ ആശുപത്രിയിലെത്തി സന്തോഷിനെ സന്ദർശിച്ചു. വെള്ളിയാഴ്ച രാവിലെ താൻ സന്തോഷിനെ കണ്ടിരുന്നു. 45 മിനിറ്റ് തങ്ങൾ ഒരുമിച്ച് നടന്നു. വ്യാഴാഴ്ചയും കണ്ടുമുട്ടിയിരുന്നു. എന്തുകൊണ്ട് ഇത്തരമൊരു നടപടി സന്തോഷ് സ്വീകരിച്ചതെന്ന് തനിക്കറിയില്ലെന്നും സന്ദർശനത്തിന് ശേഷം യെഡിയൂരപ്പ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates