

ബെംഗളൂരു: യഥാർത്ഥ പൗരത്വം മറച്ചുവെച്ച് വ്യാജരേഖകളിലൂടെ ഇന്ത്യൻ വോട്ടർ ഐഡന്റിറ്റി കാർഡും റേഷൻ കാർഡും കൈക്കലാക്കിയ രണ്ട് പാകിസ്ഥാൻ സ്വദേശികൾ കർണാടകയിൽ പൊലീസ് പിടിയിലായി. ഫറാ നാസ്, ഇവരുടെ മകൻ മുഹമ്മദ് ഫർദീൻ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), ഫോറിനേഴ്‌സ് ആക്ട്, ജനപ്രാതിനിധ്യ നിയമം എന്നിവയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തതായി ചിക്ബല്ലാപുര സൂപ്രണ്ട് ഓഫ് പൊലീസ് കുശാൽ ചൗക്സെ അറിയിച്ചു.
പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ ഇങ്ങനെയാണ്: കർണാടകയിലെ ബാഗേപ്പള്ളി സ്വദേശിയായ മുഹമ്മദ് അയൂബ് ഖാൻ യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ ജോലി ചെയ്യുന്നതിനിടെയാണ് പാകിസ്ഥാൻ സ്വദേശിനിയായ ഫറാ നാസിനെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. ഈ ദമ്പതികൾക്ക് നാല് കുട്ടികളുണ്ട്. ഇതിൽ അറസ്റ്റിലായ മുഹമ്മദ് ഫർദീൻ ജനിച്ചത് പാകിസ്ഥാനിലാണ്.
ഫറാ നാസും മകൻ ഫർദീനും പാകിസ്ഥാൻ പൗരന്മാരാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. എന്നാൽ അയൂബ് ഖാനും ഇവരുടെ മറ്റ് മൂന്ന് മക്കളും ഇന്ത്യൻ പൗരന്മാരാണ്. ഈ കുടുംബം നിലവിൽ കർണാടകയിലെ ബാഗേപ്പള്ളിയിലാണ് താമസിച്ചുവരുന്നത്.
പൊലീസ് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അധികൃതർ രേഖകൾ വിശദമായി പരിശോധിച്ചു. തങ്ങളുടെ പാകിസ്ഥാൻ പൗരത്വം സംബന്ധിച്ച പ്രധാന വിവരങ്ങൾ മറച്ചുവെച്ചാണ് റേഷൻ കാർഡ് നേടിയതെന്ന് കണ്ടെത്തിയതിനെ തുടർന്ന് അധികൃതർ അത് അടിയന്തിരമായി റദ്ദാക്കി. ഇതിന് പിന്നാലെ ഇവർക്ക് അനുവദിച്ചിരുന്ന വോട്ടർ ഐഡന്റിറ്റി കാർഡും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ റദ്ദാക്കുകയായിരുന്നു.
സംഭവത്തിൽ ബാഗേപ്പള്ളി തഹസിൽദാർ ഔദ്യോഗികമായി പൊലീസിൽ പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഫറാ നാസിനും മുഹമ്മദ് ഫർദീനുമെതിരെ ബി.എൻ.എസ്, ഫോറിനേഴ്‌സ് ആക്ട് എന്നിവ പ്രകാരം കേസെടുത്തതും ഇവരെ അറസ്റ്റ് ചെയ്തതും. കേസിൽ കൂടുതൽ വിപുലമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് എസ്.പി കുശാൽ ചൗക്സെ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates