

ബംഗളൂരു: ഇരുമ്പയിര് കയറ്റുമതി കേസുമായി ബന്ധപ്പെട്ട് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്‌ലിനെ ഇഡി അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഓഗസ്റ്റ് 13നു എംഎൽഎയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ ഇഡി വലിയ തോതിൽ പണവും സ്വർണവും പിടിച്ചെടുത്തിരുന്നു. ഇരുമ്പയിര് കയറ്റുമതിയുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിലാണ് ഇഡി പരിശോധന നടത്തിയത്.
ഷിരൂർ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ടുള്ള രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയ സതീഷ് കൃഷ്ണ സെയ്ൽ മലയാളികൾക്കു പരിചിതനാണ്. ഓഗസ്റ്റ് 13, 14 തീയതികളിലായാണ് അദ്ദേഹത്തിന്റെ വസതിയിൽ ഇഡി പരിശോധന നടത്തിയത്. റെയ്ഡിൽ 1.41 കോടിയുടെ പണവും 6.75 കിലോയോളം സ്വർണവുമാണ് എംഎൽഎയുടെ പക്കൽ നിന്നു പിടിച്ചെടുത്തത്.
ഇതേ കേസിൽ നേരത്തെ എംഎൽഎയെ കോടതി ശിക്ഷിച്ചിരുന്നു. 2024 ഒക്ടോബർ 26നാണ് എംഎൽഎമാർക്കും എംപിമാർക്കുമായുള്ള കർണാടക പ്രത്യേക കോടതി എംഎൽഎയെ ഏഴ് വർഷം തടവിനു ശിക്ഷിച്ചത്. ആറ് കേസുകളിലായി 44 കോടി രൂപയുടെ പിഴയും ചുമത്തിയിരുന്നു. വിധിക്കെതിരെ സതീഷ് സെയിൽ ഹൈക്കോടതിയിൽ ഹർജി നൽകി. 2024 നവംബറിൽ നടന്ന വാദത്തിൽ ശിക്ഷാവിധി താത്കാലികമായി നിർത്തിവയ്ക്കാൻ ഉത്തരവിട്ടു. ജാമ്യം അനുവദിച്ചു പിഴത്തുകയുടെ 25 ശതമാനം കെട്ടിവയ്ക്കാനും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.
2010ലാണ് എംഎൽഎക്കെതിരെ ഇഡി കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് സിബിഐ കേസിൽ കുറ്റപത്രം സമർപ്പിച്ചു. ആറ് എഫ്ഐആറുകളിലും എംഎൽഎ കുറ്റക്കാരനാണെന്നു വ്യക്തമാക്കിയിരുന്നു.
2009-10 കാലത്ത് കർണാടകയിൽ നടന്ന അനധികൃത ഖനനവും ഇരുമ്പയിര് കടത്തും സംബന്ധിച്ചു എംഎൽഎയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. സതീഷ് കൃഷ്ണ സെയ്ലിന്റെ ഉടമസ്ഥതയിലുള്ള മല്ലികാർജുന ഷിപ്പിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം എട്ട് മാസത്തിനിടെ 7.23 ലക്ഷം ടൺ ഇരുമ്പയിര് ബേലിക്കേരി തുറമുഖം വഴി വിദേശത്തേക്ക് കയറ്റുമതി ചെയ്തെന്നാണ് സിബിഐ കണ്ടെത്തിയത്.
Karwar MLA Satish Krishna Sail: The ED had earlier conducted raids on August 13 and 14 at Sail’s residence in Sadashivgad, Karwar taluk, as part of its probe linked to the Belekeri iron ore export scam.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates