

ന്യൂഡല്‍ഹി: സുപ്രധാനമായ ക്രിമിനല്‍ നിയമ പരിഷ്‌കരണ ബില്ലുകള്‍ ലോക്‌സഭ പാസാക്കിയിരിക്കുകയാണ്. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്കു വെല്ലുവിളി ഉയര്‍ത്തുകയോ വെല്ലുവിളിക്കുള്ള സാധ്യതയുണ്ടെന്നു തോന്നുകയോ ചെയ്താലും ഭീകരവാദ പ്രവര്‍ത്തനമായി കാണണമെന്ന പുതിയ വ്യവസ്ഥ അടക്കം ബില്ലിലുണ്ട്.
പൊതുസേവകരെ കൊലപ്പെടുത്തുന്നത് ഭീകരവാദ കുറ്റമാകും. ജാതിയുടെയോ ഭാഷയുടെയോ വിശ്വാസത്തിന്റെയോ അടിസ്ഥാനത്തില്‍ അഞ്ചോ അതിലധികമോ ആളുകളുടെ സംഘടിത കുറ്റകൃത്യം, തീവ്രവാദം, കൊലപാതകം എന്നിവ കുറ്റകൃത്യങ്ങളായി ചേര്‍ത്തിട്ടുണ്ട്.
ചികിത്സപ്പിഴവിനെത്തുടര്‍ന്ന് രോഗിമരിച്ചാല്‍ ഡോക്ടര്‍ക്കെതിരേ ക്രിമിനല്‍ക്കുറ്റം ചുമത്തില്ലെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ ബില്ലിലുണ്ട്.
ദയാഹര്‍ജികള്‍ക്കുള്ള സമയക്രമം, സാക്ഷികളുടെ സംരക്ഷണം, മൊഴി രേഖപ്പെടുത്തുന്നതിനും തെളിവുകള്‍ ശേഖരിക്കുന്നതിനുമുള്ള ഇലക്ട്രോണിക് രീതികള്‍ അനുവദിക്കല്‍ തുടങ്ങിയയും ബില്ലിലുണ്ട്. ഏഴ് വര്‍ഷമോ അതില്‍ കൂടുതലോ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ക്ക് ഫോറന്‍സിക് അന്വേഷണം നിര്‍ബന്ധമാക്കിയിട്ടുണ്ട്.
നിലവിലെ ക്രിമിനല്‍ നിയമങ്ങള്‍ക്കു പകരം കേന്ദ്രം കൊണ്ടു വന്ന ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ ബില്ലുകള്‍ കഴിഞ്ഞ 11ന് പിന്‍വലിച്ചിരുന്നു. പിഴവുകള്‍ തിരുത്തിയ ബില്‍ വീണ്ടും അവതരിപ്പിക്കുന്നതിന് അമിത്ഷാ അനുമതി തേടുകയായിരുന്നു. ബ്രിട്ടീഷ് കോളനിക്കാലത്തെ കാലഹരണപ്പെട്ട വകുപ്പു കള്‍ക്കു പകരം പുതിയ നിയമം കൊണ്ടുവരികയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം.
ബില്ലുകള്‍ രാജ്യസഭ കൂടി പാസാക്കി രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ 1860-ലെ ഇന്ത്യന്‍ ശിക്ഷാനിയമവും (ഐപിസി.), 1898ലെ ക്രിമിനല്‍ നടപടിച്ചട്ടവും (സി.ആര്‍.പി.സി.), 1872ലെ ഇന്ത്യന്‍ തെളിവ് നിയമവും ഇല്ലാതാവും.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
