ചോദ്യത്തിനു കോഴ ആരോപണം: മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍നിന്നു പുറത്താക്കി

മഹുവയെ പുറത്താക്കണമെന്ന എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് പ്രതിപക്ഷ എതിര്‍പ്പ് മറികടന്ന് സഭ അംഗീകരിക്കുകയായിരുന്നു
മഹുവ മൊയ്ത്ര പാര്‍ലമെന്റിനു മുന്നില്‍/പിടിഐ
മഹുവ മൊയ്ത്ര പാര്‍ലമെന്റിനു മുന്നില്‍/പിടിഐ
Updated on
1 min read

ന്യൂഡല്‍ഹി: സഭയില്‍ ചോദ്യം ഉന്നയിക്കാന്‍ പണം വാങ്ങിയെന്ന ആരോപണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അംഗം മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍നിന്നു പുറത്താക്കി. മഹുവയെ പുറത്താക്കണമെന്ന എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് പ്രതിപക്ഷ എതിര്‍പ്പ് മറികടന്ന് സഭ അംഗീകരിക്കുകയായിരുന്നു. 

ഇന്ന ഉച്ചയ്ക്കാണ് മഹുവയെ പുറത്താക്കണമെന്നു ശുപാര്‍ശ ചെയ്യുന്ന എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് ലോക്‌സഭയില്‍ വച്ചത്. ഉച്ചയ്ക്കു പന്ത്രണ്ടു മണിയോടെ കമ്മിറ്റി ചെയര്‍മാന്‍ വിനോദ് കുമാര്‍ സോങ്കര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് രണ്ടു മണിക്കു സഭ ചര്‍ച്ചയ്‌ക്കെടുത്തു. ഒന്നേകാല്‍ മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ റിപ്പോര്‍ട്ട് സഭ അംഗീകരിക്കുകയായിരുന്നു.

അംഗത്തെ പുറത്താക്കുന്നതിനു ശുപാര്‍ശ നല്‍കാന്‍ എത്തിക്‌സ് കമ്മിറ്റിക്ക് അധികാരമില്ലെന്ന് തൃണമൂല്‍ അംഗം കല്യാണി ബാനര്‍ജി വാദിച്ചു. 405 പേജുള്ള റിപ്പോര്‍ട്ട് പഠിക്കാന്‍ സമയം വേണമെന്നും ചര്‍ച്ച മാറ്റിവയ്ക്കണമെന്നും കോണ്‍ഗ്രസിലെ അധീര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടു. എന്നാല്‍ സഭയുടെ അന്തസ്സു നിലനിര്‍ത്താന്‍ കടുത്ത നടപടി എടുക്കേണ്ടപ്പോള്‍ അത് എടുക്കുക തന്നെ വേണമെന്ന് സ്പീക്കര്‍ ഓം ബിര്‍ല നിലപാട് എടുക്കുകയായിരുന്നു. മഹുവ മൊയ്ത്രയെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അധ്യക്ഷന്‍ അനുവദിച്ചില്ല. മഹവുയ്ക്കു സമിതിക്കു മുമ്പാകെ സംസാരിക്കാന്‍ അവസരം നല്‍കിയതാണെന്ന് ഓം ബിര്‍ല പറഞ്ഞു.

അദാനി ഗ്രൂപ്പിനെതിരെ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ വ്യവസായി ദര്‍ശന്‍ ഹിരനനന്ദാനി മഹുവയ്ക്കു പണം നല്‍കിയെന്നാണ് ആക്ഷേപം. അദാനിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലക്ഷ്യമിട്ട് മഹുവ ചോദ്യങ്ങള്‍ ഉന്നയിച്ചതായി ഹിരനന്ദാനി സത്യവാങ്മൂലത്തില്‍ സമിതിയെ അറിയിച്ചിരുന്നു. മഹുവയുടെ പാര്‍ലമെന്ററി ഐഡി വിദേശത്തുനിന്ന് ഉപയോഗിച്ചതായി ഐടി മന്ത്രാലയത്തിന്റെ പരിശോധനയില്‍ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്നാണ് പുറത്താക്കാന്‍ ശുപാര്‍ശ ചെയ്ത് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സമിതിയിലെ നാലു പ്രതിപക്ഷ അംഗങ്ങള്‍ റിപ്പോര്‍ട്ടിനോടു വിയോജിച്ചു.

യാതൊരു തെളിവും ഇല്ലാതെയാണ് മഹുവയ്‌ക്കെതിരെ ബിജെപി അംഗം നിഷികാന്ത് ദുബെ ആരോപണം ഉന്നയിച്ചതെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഈ ആരോപണം കാരണമായെടുത്ത് മഹുവയ്‌ക്കെതിരെ നേരത്തെ നിശ്ചയിച്ച പദ്ധതി നടപ്പാക്കുകയാണ് ഭരണപക്ഷമെന്ന് അവര്‍ കുറ്റപ്പെടുത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com