

ഭോപ്പാല്‍: ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നതിനുള്ള കുറഞ്ഞ പ്രായം പതിനെട്ടില്‍നിന്നു പതിനാറായി കുറയ്ക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി. പ്രായം പതിനെട്ടായി തുടരുന്നത് കൗമാരക്കാരായ ആണ്‍കുട്ടികളോടുള്ള അനീതിയാണെന്നും അവരെ ക്രിമിനലുകളായി കണക്കാക്കാന്‍ ഇത് ഇടവരുത്തുമെന്നും കോടതി അഭിപ്രായപ്പെട്ടു.
ബലാത്സംഗ കേസില്‍ ഇരുപതുകാരനെതിരായ എഫ്‌ഐആര്‍ റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. സമ്മതം നല്‍കുന്നതിനുള്ള പ്രായം പതിനാറില്‍നിന്നു പതിനെട്ടായി കുറച്ച 2012ലെ ഭേദഗതി സാമൂഹ്യ ചട്ടക്കൂടിനെ താറുമാറാക്കിയതായി ജസ്റ്റിസ് ദീപക് കുമാര്‍ അഗര്‍വാള്‍ അഭിപ്രായപ്പെട്ടു.
സോഷ്യല്‍ മീഡിയയിലൂടെയും ഇന്റര്‍നെറ്റിലൂടെയുമുള്ള വിവരങ്ങള്‍ ഏതൊരാള്‍ക്കും എളുപ്പത്തില്‍ ലഭ്യമാവുന്ന ഈ കാലത്ത്, പതിനാലു വയസ്സാവുമ്പോള്‍ തന്നെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രായപൂര്‍ത്തിയാവുന്നുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഈ പ്രായത്തില്‍ തന്നെ പരസ്പരം ആകര്‍ഷിക്കപ്പെടുന്നു, അത് പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത്തരം കേസുകളില്‍ ആണുങ്ങള്‍ ക്രിമിനലുകളല്ലെന്ന് കോടതി പറഞ്ഞു.
ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്ന് ആരോപിച്ച് പതിനാറുകാരി നല്‍കിയ പരാതിയില്‍ ഇരുപതുകാരനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. ഐപിസി 376ാം വകുപ്പ്, പോക്‌സോ എന്നിവ പ്രകാരമാണ് യുവാവിനെതിരെ കേസെടുത്തത്. 2020ല്‍ അറസ്റ്റിലായ യുവാവ് ജാമ്യമില്ലാതെ മൂന്നു വര്‍ഷം ജയിലില്‍ കഴിയുകയും ചെയ്തു.
പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായിരുന്നില്ലെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നതെന്ന് കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ആ പ്രായത്തിലുള്ള കുട്ടികള്‍ക്ക് സ്വന്തം കാര്യങ്ങളില്‍ തീരുമാനമെടുക്കാനാവുമെന്നാണ് യുക്തിസഹമായി കരുതാനാവുകയെന്ന് കോടതി അഭിപ്രായപ്പെട്ടു. യുവാവിന് തെറ്റായ ഉദ്ദേശ്യം ഉണ്ടായിരുന്നുവെന്ന് പ്രഥമദൃഷ്ട്യാ കരുതാനാവില്ലെന്നും കോടതി പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates