

മുംബൈ: മഹാരാഷ്ട്ര നിയമസഭയിൽ മൊബൈലിൽ റമ്മി കളിച്ച് കൃഷി മന്ത്രി മണിക്റാവു കൊക്കാട്ടെ. സംഭവത്തിന്റെ വിഡിയോ പുറത്തായതിനു പിന്നാലെ പ്രതിപക്ഷ പാർട്ടികൾ പരിഹാസവും പ്രതിഷേധവുമായി രംഗത്തെത്തി. എൻസിപി എംഎൽഎ രോഹിത് പവാറാണ് വിഡിയോ പുറത്തുവിട്ടത്.
മറ്റ് ജോലിയൊന്നും ഇല്ലാത്തതിനാലാണ് മന്ത്രിക്ക് ഗെയിം കളിക്കാൻ സമയം കിട്ടുന്നതെന്നു രോഹിത് പവാർ പരിഹസിച്ചു. ബിജെപിയുമായി സംസാരിക്കാതെ ഒരു തീരുമാനവും എടുക്കാൻ കഴിയാത്ത സാഹചര്യമാണ് മന്ത്രിക്കുള്ളതെന്നും രോഹിത് ആരോപിച്ചു. മഹാരാഷ്ട്രയിൽ ബിജെപി, അജിത് പവാർ എൻസിപി, ഏക്നാഥ് ഷിൻഡെ ശിവസേന ചേർന്നുള്ള മഹായുതി സഖ്യമാണ് ഭരിക്കുന്നത്.
സംസ്ഥാനത്ത് നിരവധി കാർഷിക പ്രശ്നങ്ങളുണ്ട്. ദിവസേന 8 കർഷകരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്നത്. ഒരു പ്രശ്നങ്ങളിലും മന്ത്രി തീരുമാനമെടുക്കുന്നില്ല. മന്ത്രിക്ക് ഒരു ജോലിയുമില്ല. റമ്മി കളിക്കാൻ മാത്രമേ മന്ത്രിക്കു സമയമുള്ളു എന്നും രോഹിത് പവാർ ആരോപിച്ചു.
എന്നാൽ താൻ റമ്മി കളിച്ചിട്ടില്ലെന്നും സർക്കാരിനെ താഴ്ത്തിക്കെട്ടാൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്നും കൊക്കാട്ടെ പ്രതികരിച്ചു. റമ്മി ഗെയിമല്ല മൊബൈലിലുള്ളതെന്നും കാർഡ് ഗെയിം തന്നെയായ സോളിറ്റെയറാണ് മൊബൈലിലുള്ളതെന്നും ഏതെങ്കിലും സഹപ്രവർത്തകർ ഡൗൺലോഡ് ചെയ്തതാകാമെന്നും മന്ത്രി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
