

ജയ്പുർ: അഞ്ചാം നിലയിലെ ഫ്‌ളാറ്റിൽ നിന്ന് താഴേക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം. കാമുകിയുടെ ഭർത്താവിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് എടുത്തു ചാടിയത്. ഉത്തർപ്രദേശ് സ്വദേശിയായ മൊഹ്‌സിനാ(29)ണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് ജയ്പുരിലെ എസ്എംഎസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഇയാൾ തിങ്കളാഴ്ച രാത്രിയോടെ മരണത്തിന് കീഴടങ്ങിയത്.
ഞായറാഴ്ചയാണ് സംഭവം നടന്നത്. ജയ്പുരിലെ എൻആർഐ സർക്കിളിന് സമീപത്തെ അപ്പാർട്ട്‌മെന്റ് കെട്ടിടത്തിൽ നിന്ന് മൊഹ്‌സിൻ താഴേക്ക് ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കാമുകി തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ യുവതിയും ഇവരുടെ ഭർത്താവും മുങ്ങിയെന്നാണ് പൊലീസ് പറയുന്നത്.
വിവാഹിതയായ യുവതിക്കും അവരുടെ മകൾക്കും ഒപ്പമാണ് മൊഹ്‌സിൻ ജയ്പുരിൽ താമസിച്ചുവന്നത്. രണ്ട് വർഷം മുമ്പാണ് നൈനിറ്റാൾ സ്വദേശിയായ യുവതി ഭർത്താവിനെ ഉപേക്ഷിച്ച് യുവാവിനൊപ്പം നാടുവിട്ടത്. തുടർന്ന് പലയിടത്തായി താമസിച്ചു വരികയായിരുന്നു. അടുത്തിടെയാണ് ജയ്പുർ എൻആർഐ സർക്കിളിന് സമീപത്തെ ഫ്‌ളാറ്റിൽ താമസം ആരംഭിച്ചത്.
അതിനിടെ, യുവതിയുടെ ഭർത്താവ് ഭാര്യയെ കണ്ടെത്താനുള്ള അന്വേഷണം നടത്തിവരികയായിരുന്നു. അങ്ങനെയിരിക്കെയാണ് ഭാര്യയും കാമുകനും ജയ്പുരിലുണ്ടെന്ന വിവരം ലഭിച്ചത്. തുടർന്ന് കഴിഞ്ഞ ഞായറാഴ്ച ഭർത്താവ് ഭാര്യയെ കാണാനായി ജയ്പുരിലെ ഫ്‌ളാറ്റിലെത്തി. കാമുകിയുടെ ഭർത്താവിനെ കണ്ടതോടെ പരിഭ്രാന്തനായ മൊഹ്‌സിൻ, ഇയാളിൽ നിന്ന് രക്ഷപ്പെടാനായി അഞ്ചാം നിലയിലെ ഫ്‌ളാറ്റിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യുവാവിനെ കാമുകി ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ഇതിനുപിന്നാലെ യുവതിയും ഭർത്താവും സ്ഥലത്തു നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇവരെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയതായും പൊലീസ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates