

ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷത്തിന് അയവില്ല. കലാപം രൂക്ഷമായി തുടരുകയാണ്. കൂടുതല്‍ സൈനികരെ പ്രദേശത്ത് വിന്ന്യസിച്ചിട്ടുണ്ട്. നിരവധി ജില്ലകളില്‍ നിരോധനാജ്ഞ നിലനില്‍ക്കുകയാണ്. കലാപം തുടരുന്ന സാഹചര്യത്തില്‍ എല്ലാ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആക്രമണം രൂക്ഷമായി നിലനിൽക്കുന്ന പ്രദേശങ്ങളിൽ നിന്ന് 9,000 പേരെ മാറ്റിപ്പാർപ്പിച്ചു.
അതിനിടെ കലാപകാരികള്‍ ബിജെപി എംഎല്‍എയെ ആക്രമിച്ചു. വുംഗ്‌സാഗില്‍ വാല്‍തയെയാണ് ജനക്കൂട്ടം ആക്രമിച്ചത്. എംഎല്‍എയ്ക്ക് ഗുരുതര പരിക്കുണ്ട്. പൊലീസ് ട്രെയിനിങ് കോളജില്‍ നിന്ന് ആക്രമികള്‍ ആയുധങ്ങള്‍ കവര്‍ന്നു.
സംഘര്‍ഷം തുടരുന്നതിനാല്‍ മണിപ്പൂരിലേക്കുള്ള എല്ലാ ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തി വയ്ക്കുന്നതായി റെയില്‍വേ അറിയിച്ചു. കലാപത്തിന് അയവ് വരുന്നതു വരെ ട്രെയിനുകള്‍ മണിപ്പൂരിലേക്ക് പ്രവേശിക്കില്ലെന്ന് റെയില്‍വേ വ്യക്തമാക്കി. മണിപ്പൂര്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് തീരുമാനമെന്നും റെയില്‍വേ അറിയിച്ചു.
കലാപത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജി വയ്ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മണിപ്പൂര്‍ സര്‍ക്കാരിനെ പിരിച്ചുവിട്ട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
സംഘര്‍ഷം രൂക്ഷമായ മണിപ്പൂരില്‍ ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവില്‍ നേരത്തെ ഗവര്‍ണര്‍ ഒപ്പിട്ടിരുന്നു. സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനാല്‍, സംസ്ഥാന ആഭ്യന്തര വകുപ്പാണ് ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവിറക്കിയത്. ഗവര്‍ണറുടെ അനുമതിക്ക് അയച്ച ഓര്‍ഡറില്‍, ഗവര്‍ണര്‍ അനുസിയ ഉയ്കെ ഒപ്പുവച്ചു.
ഇംഫാല്‍ വെസ്റ്റ്, കാക്ചിങ്, തൗബാള്‍, ജിരിബാം, ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍, കാംഗ്‌പോക്പി തുടങ്ങിയ ജില്ലകളിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. ചുരാചന്ദ്പൂരിലെ തോര്‍ബങ്ങില്‍ ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ നടത്തിയ റാലിക്ക് പിന്നാലെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. മീറ്റി സമുദായത്തെ പട്ടിക വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് ഗോത്ര വിഭാഗക്കാര്‍ പ്രതിഷേധിക്കുന്നത്.
പ്രതിഷേധ റാലി നടത്തിയ ഗോത്രവിഭാഗവുമായി മറ്റു വിഭാഗക്കാര്‍ ഏറ്റുമുട്ടിയതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് നിരവധി വീടുകള്‍ ആക്രമിക്കപ്പെട്ടു. ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍ മേഖലകളിലാണ് സംഘര്‍ഷം കൂടുതല്‍ ശക്തം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates