ആശീഷ് മിശ്ര നാളെ ഹാജരാകണം; കേന്ദ്രമന്ത്രിയുടെ വീടിന് മുന്നില്‍ നോട്ടീസ് പതിച്ച് യുപി പൊലീസ്

നാളെ രാവിലെ പത്തുമണിക്ക് ഹാജരാകാനാണ് നിര്‍ദേശം.
മന്ത്രിയുടെ വീടിന് മുന്നില്‍ യുപി പൊലീസ് പതിച്ച നോട്ടീസ്‌
മന്ത്രിയുടെ വീടിന് മുന്നില്‍ യുപി പൊലീസ് പതിച്ച നോട്ടീസ്‌
Updated on
1 min read

ലക്‌നൗ:ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക പ്രതിഷേധത്തിലേക്ക് വാഹനം പാഞ്ഞുകയറി കര്‍ഷകരുള്‍പ്പെടെ മരിച്ച സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് യുപി പൊലീസിന്റെ നോട്ടീസ്. നാളെ രാവിലെ പത്തുമണിക്ക് ഹാജരാകാനാണ് നിര്‍ദേശം. മന്ത്രിയുടെ വീടിന് മുന്നില്‍ പൊലീസ് നോട്ടീസ് പതിച്ചു.

അതിനിടെ, ലഖിംപൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആശിഷ് മിശ്രയുടെ അടുത്ത സഹായികളായ ആശിഷ് പാണ്ഡെ, ലവ് കുശ എന്നീവരെ പൊലീസ് അറസ്റ്റ് ചെയ്തു. അവരെ ചോദ്യം ചെയ്തുവരികയാണ്. ഇവരില്‍ നിന്നും നിരവധി തെളിവുകള്‍ കിട്ടിയതായി ഐജി ലക്ഷ്മി സിങ് പറഞ്ഞു. സംഘര്‍ഷ സ്ഥലത്തു നിന്നും ഒഴിഞ്ഞ ബുള്ളറ്റ് ഷെല്ലുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

അതേസമയം ലഖിംപൂര്‍ ഖേരിയിലെ കൊല്ലപ്പെട്ടവരുടെ വീട്ടുകാരെ കാണാന്‍ പുറപ്പെട്ട പഞ്ചാബ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നവ് ജ്യോത് സിങ് സിദ്ദുവിനെ പൊലീസ് ഹരിയാന-ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ വെച്ച് പൊലീസ് തടഞ്ഞു. സിദ്ദുവിന്റെ മാര്‍ച്ച് യമുനാനഗര്‍-സഹാരണ്‍പൂര്‍ അതിര്‍ത്തിയില്‍ വെച്ചാണ് തടഞ്ഞത്.

തുടര്‍ന്ന് സിദ്ദുവും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. കേന്ദ്രമന്ത്രിയെയും മകനെയും അറസ്റ്റ് ചെയ്യാത്ത പൊലീസ്, മരിച്ചവരുടെ കുടുംബത്തെ കാണാന്‍ പോകുന്ന തങ്ങളെ തടയുകയാണെന്ന് സിദ്ദു ആരോപിച്ചു. കേന്ദ്രമന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ നാളെ മുതല്‍ നിരാഹാരസമരം നടത്തുമെന്നും സിദ്ദു പ്രഖ്യാപിച്ചു.

ലഖിംപൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അടിയന്തരറിപ്പോര്‍ട്ട്നല്‍കാന്‍ സുപ്രീംകോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ പ്രതികള്‍ ആരൊക്കെ?, ആരൊക്കെയാണ് കൊല്ലപ്പെട്ടത് ?, ആരുടെ പേരുകളൊക്കെയാണ് എഫ്ഐആറിലുള്ളത് ?, ആരെയൊക്കെ അറസ്റ്റ് ചെയ്തു എന്നിവ അടക്കം വിശദമായ റിപ്പോര്‍ട്ട് നാളെ നല്‍കണമെന്നാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുള്ളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com