

പട്‌ന: നഗരമധ്യത്തിൽ ടെലികോം കമ്പനി സ്ഥാപിച്ചിരുന്ന മൊബൈൽ ടവർ മോഷണം പോയതായി പരാതി. കേൾക്കുമ്പോൾ അൽപം വിചിത്രമെന്ന് തോന്നാവുന്ന സംഭവം നടന്നത് ബിഹാറിലാണ്. 29 അടി ഉയരമുള്ള മൊബൈൽ ടവറാണ് ബിഹാറിലെ പട്‌നയിൽ നിന്നും മോഷണം പോയത്.
പിർബഹോർ പൊലീസ് സ്റ്റേഷൻ പരിധിയിൽ സബ്സിബാഗിൽ തിരക്ക് പിടിച്ച പ്രദേശത്തായിരുന്നു ടവർ സ്ഥാപിച്ചിരുന്നത്. ടെലികോം കമ്പനിയുടെ സാങ്കേതിക വിദഗ്ധർ 5ജി സേവനങ്ങൾ ആരംഭിക്കുന്നതിനായി മൊബൈൽ ടവറുകളുടെ സർവേ നടത്തിയപ്പോഴാണ് ടവറും ഉപകരണങ്ങളും മാസങ്ങൾക്ക് മുൻപ് മോഷണം പോയ വിവരം കമ്പനി അറിയുന്നത്.
ഷഹീൻ ഖയൂം എന്നയാളുടെ നാലുനില കെട്ടിടത്തിന്റെ മേൽക്കൂരയിലാണ് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ട്രാൻസ്‌മിഷൻ സിഗ്‌നൽ ഉപകരണങ്ങളുള്ള ടവർ സ്ഥാപിച്ചിരുന്നത്. 2022 ആഗസ്റ്റിലാണ് ടവറുകളുടെ സർവേ കമ്പനി അവസാനമായി നടത്തിയത്. അപ്പോൾ വരെ അത് അവിടെ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
മൊബൈൽ ടവർ പ്രവർത്തിക്കാത്തതിനാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി വീട്ടുടമയ്ക്ക് വാടക കമ്പനി നൽകിയിരുന്നില്ല. എന്നാൽ നാല് മാസം മുമ്പ് കമ്പനി ജീവനക്കാരെന്ന് പറഞ്ഞ് ഒരു സംഘം ടവർ പൊളിച്ചു കൊണ്ട് പോയെന്ന് കെട്ടിട ഉടമ പറയുമ്പോഴാണ് കമ്പനി ഇക്കാര്യം അറിയുന്നത്. അങ്ങനെ ഒരു നടപടി ഉണ്ടായിട്ടില്ലെന്നാണ് കമ്പനിയുടെ വിശദീകരണം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ടവർ മോഷ്ടാക്കളെ ഉടൻ കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
