

ന്യൂഡൽഹി: ലഷ്കറെ തൊയ്ബ കമാൻഡറും 26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ സാക്കിയുർ റഹ്മാൻ ലഖ്‌വി പാകിസ്ഥാനിൽ അറസ്റ്റിലായെന്ന് റിപ്പോർട്ടുകൾ. തീവ്രവാദവുമായി ബന്ധപ്പെട്ട പണമിടപാടിന്റെ പേരിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് പാകിസ്ഥാനിലെ പഞ്ചാബിൽ ലഖ്‌വിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പിന്നാലെയാണ് അറസ്റ്റ്. പഞ്ചാബ് ഭീകരവിരുദ്ധ വിഭാഗമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇയാൾ തീവ്രവാദ പ്രവർത്തനങ്ങൾക്കായി പണം സമാഹരിക്കുകയും അതുപയോഗിച്ച് ഒരു ആശുപത്രി നടത്തുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.
മുംബൈ ആക്രമണത്തെ തുടർന്ന് ലഖ്‌വിയെ യുഎൻ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. 2008ൽ നടന്ന മുംബൈ ഭീകരാക്രമണത്തിൽ 166 പേർ കൊല്ലപ്പെടുകയും 300ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പാകിസ്ഥാനിൽ നിന്നുള്ള 10 ലഷ്കറെ തൊയ്ബ ഭീകരരാണ് ആക്രമണം നടത്തിയത്. ആറ് വർഷത്തോളം പാകിസ്ഥാനിൽ തടവിൽ കഴിഞ്ഞ സാക്കിയുർ റഹ്മാൻ ലഖ്‌വി 2015ൽ ആണ് മോചിതനായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates