

ബെംഗളൂരു: ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള ഹർജികളിൽ വിധി പറഞ്ഞ ഹൈക്കോടതി ജഡ്‌ജിമാർക്ക് വൈ കാറ്റഗറി സുരക്ഷ നൽകുമെന്നു കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ഹർജികളിൽ വിധി പറഞ്ഞ കർണാടക ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെ എം ഖാസി എന്നിവർക്ക് വൈ കാറ്റഗറി സുരക്ഷ നൽകാൻ സർക്കാർ തീരുമാനിച്ചു. കർണാടക ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്‌തിയെ കൊല്ലുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിലായതിനു പിന്നാലെയാണ് ജഡ്‌ജിമാർക്ക് സുരക്ഷ നൽകാനുള്ള തീരുമാനം.
2021 ജൂലൈയിൽ ധൻബാദിൽ പ്രഭാത സവാരിക്കിടെ അഡീഷനൽ ജില്ലാ ജഡ്ജി ഉത്തം ആനന്ദിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ സംഭവ പരമാർശിച്ചു കൊണ്ടായിരുന്നു റിതുരാജ് അവസ്‌തിയക്കെതിരെയുള്ള ഭീഷണി സന്ദേശം. അഭിഭാഷകൻ എസ് ഉമാപതിയുടെ വാട്സ്ആപ്പ് നമ്പറിലാണ് സന്ദേശം ലഭിച്ചത്. തമിഴിലായിരുന്നു ഭീഷണി സന്ദേശം. ചീഫ് ജസ്റ്റിസ് പ്രഭാത സവാരിക്ക് പോകുന്ന ഇടങ്ങൾ ആളുകൾക്ക് അറിയാമെന്നായിരുന്നു ഇതിലെ ഉള്ളടക്കം. സന്ദേശം ലഭിച്ചതിനു പിന്നാലെ ഹൈക്കോടതി രജിസ്‌ട്രാറിനെ വിവരം അറിയിക്കുകയായിരുന്നു.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ കോവൈ റഹ്മത്തുള്ള, എസ്. ജമാൽ മുഹമ്മദ് എന്നിവർ പിടിയിലായി. തമിഴ്‌നാട് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates