പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഒന്നിലേറെ വിവാഹം കഴിച്ചാല്‍ ഭാര്യമാരെ ഒരുപോലെ നോക്കണം; മുസ്ലിം യുവതിക്കു വിവാഹ മോചനം അനുവദിച്ച് ഹൈക്കോടതി

ഭര്‍തൃവീട്ടില്‍ പൊരുത്തമില്ലാത്ത സാഹചര്യമാണുള്ളതെങ്കില്‍ വേറെ താമസിക്കാന്‍ മുസ്ലിം സ്ത്രീക്ക് അവകാശമുണ്ടെന്ന് കോടതി
Published on

മദുര: ഇസ്ലാമിക നിയമം അനുസരിച്ച് ഒന്നിലേറെ വിവാഹങ്ങള്‍ കഴിക്കുന്ന പുരുഷന്‍ എല്ലാ ഭാര്യമാരെയും ഒരുപോലെ നോക്കാന്‍ ബാധ്യസ്ഥനാണെന്ന് മദ്രാസ് ഹൈക്കോടതി. ആദ്യ ഭാര്യയുടെ ഹര്‍ജിയില്‍ വിവാഹ മോചനം അനുവദിച്ച കുടുംബ കോടതി ഉത്തരവിനെതിരെ ഭര്‍ത്താവ് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ്, മദുര ബെഞ്ചിലെ ജസ്റ്റിസുമാരായ ആര്‍എംടി ടിക്കാരാമന്‍, പിബി ബാലാജി എന്നിവരുടെ നിരീക്ഷണം.

ആദ്യഭാര്യയോട് ക്രൂരമായാണ് ഭര്‍ത്താവ് പെരുമാറിയിരുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. രണ്ടാം ഭാര്യയെ നോക്കുന്ന പോലെ ഇയാള്‍ ആദ്യഭാര്യയെ നോക്കിയിരുന്നില്ല. രണ്ടു വര്‍ഷമായി ചെലവു കാശു പോലും കൊടുത്തിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഭര്‍ത്താവ് എന്ന നിലയില്‍ ഭാര്യയെ പരിപാലിക്കാന്‍ പുരുഷന് ഉത്തരവാദിത്തമുണ്ടെന്ന് കോടതി പറഞ്ഞു. ഭാര്യ മാതാപിതാക്കളോടൊപ്പമാണ് കഴിയുന്നത് എന്നത് ഈ ഉത്തരവാദിത്വം നിര്‍വഹിക്കാതിരിക്കുന്നതിനു കാരണമല്ല. ഭാര്യ സ്വന്തം വീട്ടില്‍ പോയി നില്‍ക്കുന്നതില്‍ എതിര്‍പ്പുണ്ടെങ്കില്‍ വീണ്ടും ഒന്നിക്കുന്നതിനുള്ള നടപടികളെടുക്കണം. അതം നടന്നില്ലെങ്കില്‍ തലാഖ് ചൊല്ലാന്‍ വ്യക്തിനിയമത്തില്‍ വകുപ്പുണ്ട്. ഇവിടെ ഇതൊന്നും ചെയ്തിട്ടില്ലെന്നു കോടതി പറഞ്ഞു.

ഭര്‍തൃവീട്ടില്‍ പൊരുത്തമില്ലാത്ത സാഹചര്യമാണുള്ളതെങ്കില്‍ വേറെ താമസിക്കാന്‍ മുസ്ലിം സ്ത്രീക്ക് അവകാശമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. 

ഭര്‍തൃവീട്ടില്‍ ശാരീരിക പീഡനമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഭാര്യ കുടുംബ കോടതിയില്‍ വിവാഹ മോചന ഹര്‍ജി നല്‍കിയത്. ഇതു പരിഗണനയില്‍ ഇരിക്കെ വിവാഹം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് ഹര്‍ജി നല്‍കി. ഇത് അനുവദിച്ചതിനു പിന്നാലെ ഭര്‍ത്താവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും തന്നോടു ക്രൂരത തുടരുകയുമായിരുന്നെന്ന് ഭാര്യ ഹര്‍ജിയില്‍ പറഞ്ഞു. താന്‍ മറ്റൊരു വിവാഹം കഴിച്ചു എന്നതിന്റെ പേരില്‍ ആദ്യ ഭാര്യയ്ക്ക് വിവാഹ മോചനം അനുവദിക്കാനാവില്ലെന്നാണ് ഭര്‍ത്താവ് വാദിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com