

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ജനാധിപത്യ നേതാവാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. മോദി സ്വേച്ഛാധിപതിയാണെന്ന ആരോപണങ്ങൾ അമിത് ഷാ തള്ളി. വേറിട്ട രാഷ്ട്രീയ കാഴ്ചപ്പാടുള്ളവർ പ്രധാനമന്ത്രിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താൻ സത്യത്തെ വളച്ചൊടിക്കാൻ ശ്രമിക്കുന്നത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അമിത് ഷാ ഈ അഭിപ്രായം പറഞ്ഞത്.
'മോദിജിയെപ്പോലെ ഒരു കേൾവിക്കാരനെ ഇതുവരെ കണ്ടിട്ടില്ല. എന്ത് വിഷയത്തിലുള്ള യോഗങ്ങളുമായിക്കൊള്ളട്ടെ, മോദിജി കുറച്ച് മാത്രം സംസാരിക്കുകയും മറ്റുള്ളവരെ ക്ഷമയോടെ കേട്ടിരിക്കുകയും ചെയ്യും. മറ്റുള്ളവരുടെ അഭിപ്രായത്തിന് അദ്ദേഹം വില കൊടുക്കുന്നു. അത് ആളുടെ പ്രാധാന്യം നോക്കിയല്ല. അതിനാൽ തന്നെ അദ്ദേഹം സ്വേച്ഛാധിപതിയാണെന്ന വാദത്തിൽ കഴമ്പില്ല'- അദ്ദേഹം പറഞ്ഞു.
'ഏറ്റവും ജനാധിപത്യപരമായ രീതിയിലാണ് മോദിജി മന്ത്രിസഭ കൊണ്ടുപോകുന്നത്. അവിടെ ചർച്ച ചെയ്യുന്നതൊന്നും പൊതുജനങ്ങൾക്ക് ചോർന്നു കിട്ടില്ല. അതിനാൽത്തന്നെ എല്ലാ തീരുമാനവും അദ്ദേഹമാണ് എടുക്കുന്നതെന്നത് തെറ്റായ അനുമാനമാണ്. അദ്ദേഹം എല്ലാവരുമായും ചർച്ച ചെയ്യുകയും എല്ലാവരേയും കേൾക്കുകയും ചെയ്യും. ഗുണവും ദോഷവും വിലയിരുത്തും. അന്തിമ തീരുമാനം അദ്ദേഹമാണ് എടുക്കുന്നത്. കാരണം അദ്ദേഹം പ്രധാനമന്ത്രിയാണ്' - ഷാ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
