

ന്യൂഡല്‍ഹി: രാജ്യത്ത് വൻ ലഹരിവേട്ട. ഗുവാഹത്തി, ഇംഫാല്‍ സോണുകളിലായി 88 കോടിയുടെ ലഹരിമരുന്നുമായി നാലുപേര്‍ പിടിയിലായി. അറസ്റ്റിലായവര്‍ അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയുടെ കണ്ണികളില്‍പ്പെട്ടവരാണെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറിയിച്ചു.
മെത്താഫെറ്റമിന്‍ ടാബ് ലറ്റുകളാണ് പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇംഫാലിലെ ലിലോങ് മേഖലയില്‍ എന്‍സിബി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ട്രക്കില്‍ ഒളിപ്പിച്ച് കടത്തിയ 102.39 കിലോ മയക്കുമരുന്ന് കണ്ടെടുത്തു. വാഹനത്തിന്റെ കാബിനിലെ ടൂള്‍ ബോക്‌സില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മെത്താഫെറ്റമിന്‍ ടാബ് ലറ്റുകള്‍.
ട്രക്കിലുണ്ടായിരുന്ന രണ്ടുപേരെ പിടികൂടി. ഈ പ്രദേശത്തിന് സമീപത്തു നിന്നു തന്നെ കള്ളക്കടത്തിന് സഹായം ചെയ്തു നല്‍കിയ ഒരാളെയും പിടികൂടി. ഇയാള്‍ സഞ്ചരിച്ച വാഹനവും കള്ളക്കടത്തിനായി സംഘം ഉപയോഗിച്ചിരുന്നതായി എന്‍സിബി അറിയിച്ചു. മൂന്നുപേരുടേയും അറസ്റ്റ് രേഖപ്പെടുത്തു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായാണ് സംശയമെന്നും, മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും എന്‍സിബി വ്യക്തമാക്കി.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അസം-മിസോറം അതിര്‍ത്തിയില്‍ എസ് യു വിയില്‍ കടത്തുകയായിരുന്ന മയക്കുമരുന്ന് എന്‍സിബി ഗുവാഹത്തി സോണ്‍ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. 7.48 കിലോഗ്രാം മെത്താഫെറ്റമിന്‍ ടാബ് ലറ്റുകളാണ് കണ്ടെടുത്തത്. വാഹനത്തിന്റെ സ്‌പെയര്‍ ടയറുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചായിരുന്നു ലഹരികടത്ത്. വാഹനം പിടിച്ചെടുത്ത എന്‍സിബി ഉദ്യോഗസ്ഥര്‍, വാഹനത്തില്‍ ഉണ്ടായിരുന്നയാളെ അറസ്റ്റ് ചെയ്തു.
ഈ മാസം ആറിന് ബ്രിഗേഡ് ബവാങ്കൗണ്‍ ഐസ്വാളില്‍ ഏകദേശം 46 കിലോഗ്രാം ക്രിസ്റ്റല്‍ മെത്ത് പിടിച്ചെടുത്ത കേസിന്റെ അന്വേഷണം മിസോറാം സംസ്ഥാന എക്‌സൈസ് വകുപ്പില്‍ നിന്ന് എന്‍സിബി ഏറ്റെടുത്തു. ഈ കേസില്‍ മയക്കുമരുന്ന് സിന്‍ഡിക്കേറ്റില്‍ ഉള്‍പ്പെട്ട 4 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മയക്കുമരുന്ന് കടത്ത് ശൃംഖലയുടെ അന്താരാഷ്ട്ര, അന്തര്‍ സംസ്ഥാന ബന്ധങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും എന്‍സിബി സൂചിപ്പിച്ചു. മയക്കുമരുന്ന് മാഫിയയോട് ഒരു ദയാദാക്ഷിണ്യവും ഉണ്ടായിരിക്കില്ലെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പ്രതികരിച്ചു. മയക്കുമരുന്ന് വിമുക്ത ഭാരതം ആണ് നരേന്ദ്രമോദി സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നതെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates