

ന്യൂഡല്‍ഹി: എന്‍സിആര്‍ടിയുടെ തയ്യാറാക്കിയ എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകം വിവാദത്തില്‍. ഇന്ത്യയിലെ മുഗള്‍ സാമ്രാജ്യത്തെ കുറിച്ചുള്ള പാഠങ്ങള്‍ നീക്കുകയും മുഗള്‍ രാജാക്കന്‍മാരുടെ പീഡനങ്ങളും ക്രൂരതകളും ഉള്‍പ്പെടുത്തുകയും ചെയ്തതാണ് വിവാദത്തിന് അടിസ്ഥാനം. 'എക്‌സ്‌പ്ലോറിംഗ് സൊസൈറ്റി: ഇന്ത്യ ആന്‍ഡ് ബിയോണ്ട്' എന്ന ഭാഗത്താണ് വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയ പരാമര്‍ശങ്ങളുള്ളത്.
1400 ന്റെ ഒടുവില്‍ വാസ്‌കോ ഡ ഗാമ വന്നതു മുതല്‍ 1857ലെ ഒന്നാം സ്വാതന്ത്ര്യസമരം വരെയുള്ള കൊളോണിയല്‍ കാലത്തിന്റെ ചരിത്രഭാഗത്താണ് വലിയ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. ടിപ്പു സുല്‍ത്താന്‍, ഹൈദരലി എന്നിവരെ കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശങ്ങളില്ല. എന്നാല്‍ 1568-ല്‍ ചിറ്റോര്‍ഗഡ് നഗരം പിടിച്ചടക്കിയതിനുശേഷം 30,000 പേരെ കൂട്ടക്കൊല ചെയ്ത സംഭവത്തില്‍ അക്ബര്‍ ചക്രവര്‍ത്തി ഉത്തരവാദിയാണെന്ന് പാഠഭാഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ബാബറിനെ ക്രൂരനായ ജേതാവ് എന്നാണ് പാഠഭാഗത്ത് വിശേഷിപ്പിച്ചിരിക്കുന്നത്. ഔറംഗസേബ് സോമനാഥിലെയും മഥുരയിലെയും ക്ഷേത്രങ്ങള്‍ നശിപ്പിക്കപ്പെട്ടതിന് ഉത്തരവാദിയാണെന്നും അലാവുദ്ദീന്‍ ഖില്‍ജിയുടെ സൈന്യം ശ്രീരംഗം, ചിദംബരം ക്ഷേത്രങ്ങളില്‍ ആക്രമണം നടത്തിയതായി പാഠഭാഗം ആരോപിക്കുന്നു. നശിപ്പിക്കപ്പെട്ട ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മ്മിച്ചതിനും ഹിന്ദു പാരമ്പര്യങ്ങള്‍ സംരക്ഷിച്ചതിനും ഛത്രപതി ശിവാജിയാണാണെന്ന പരാമര്‍ശവും പാഠ പുസ്തകത്തിലുണ്ട്. ബ്രിട്ടീഷുകാര്‍ക്കെതിരായ മാറാത്താ യുദ്ധം കാര്യമായി പരാമര്‍ശിക്കപ്പെട്ടപ്പോള്‍ മൈസൂര്‍ ഭരണാധികാരികളില്‍ നിന്നും ബ്രിട്ടണ്‍ എതിര്‍പ്പുകള്‍ നേരിട്ടിരുന്നു എന്ന പരാമര്‍ശം മാത്രമാണുള്ളത്.
1700 ല്‍ നടന്ന സന്യാസി-ഫക്കീര്‍ കലാപം, 1800 കളിലെ സാന്താള്‍ കലാപം, കര്‍ഷക കലാപങ്ങള്‍ ഇവയൊക്കെയാണ് ബ്രിട്ടീഷുകാര്‍ക്കെതിരായി നടന്ന ചെറുത്തുനില്‍പ്പുകളെന്നും വിവരിക്കുന്നു. മുഗള്‍ ഭരണകാലത്തും ബ്രിട്ടീഷ് ഭരണത്തിലും ഇന്ത്യക്കാര്‍ സാമ്പത്തിക ചൂഷണങ്ങള്‍ നേരിട്ടെന്നും പുസ്തകം വിശദമായിതന്നെ പറയുന്നുണ്ട്.
പ്രാഥമിക, ദ്വിതീയ അക്കാദമിക് സ്രോതസ്സുകളെ അടിസ്ഥാനമാക്കിയ വിവരങ്ങളാണ് പാഠപുസ്തകത്തിലുള്ളത് എന്നാണ് വിഷയത്തില്‍ എന്‍സിഇആര്‍ടി നല്‍കുന്ന വിശദീകരണം. എന്‍സിഇആര്‍ടിയുടെ പരിഷ്‌കരണത്തെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയിരിക്കുന്നത്. 'മുഗള്‍ മഹത്വവല്‍ക്കരണത്തിന്റെ അവസാനം' എന്നാണ് പരിഷ്‌കരണത്തെ അനുകൂലിക്കുന്നവരുടെ വാദം. എന്നാല്‍ വിദ്യാഭ്യാസ മേഖലയുടെ കാവി വത്കരണത്തിന്റെ പ്രകടമായ തെളിവെന്നാണ് വിമര്‍ശകരുടെ വാദം. 'സ്‌കൂള്‍ പാഠപുസ്തകങ്ങളെ ബിജെപി - ആര്‍എസ്എസ് തങ്ങളുടെ വിദ്വേഷ പ്രചാരണത്തിന്റെ മാര്‍ഗങ്ങളാക്കുകയാണെന്നും ഇതിനെതിരെ പ്രതിഷേധം ഉയരണം എന്നുമാണ് വിമര്‍ശകരുടെ നിലപാട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates